വാഷിംഗ്ടണ്‍: അമേരിക്കയ്ക്ക് വേണ്ടിയാണ് വഹാബിസം പ്രചരിപ്പിച്ചതെന്ന് തുറന്നു പറഞ്ഞ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. സഖ്യകക്ഷികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് മതപ്രചരണത്തിനായി ഫണ്ട് അനുവദിക്കേണ്ടി വന്നതെന്നും വാഷിംഗ്ടണ്‍പോസ്റ്റിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയനെ തകര്‍ക്കുന്നതിന് വേണ്ടിയായിരുന്നു ഈ നീക്കം. വഹാബിസം പ്രചരിപ്പിക്കുന്നത് വഴി മുസ്ലിം രാജ്യങ്ങളിലേക്കുള്ള സോവിയറ്റ് അധിനിവേശം ചെറുക്കാം എന്നായിരുന്നു സൗദി കരുതിയിരുന്നത്. എന്നാല്‍ പിന്നീട് വന്ന സര്‍ക്കാരുകള്‍ക്ക് നീക്കം പിഴച്ചുവെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ വെളിപ്പെടുത്തി. വഹാബിസം പ്രോത്സാഹിപ്പിക്കുന്നതിന് നിലവില്‍ സൗദി സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വാഷിംഗ്ടണ്‍ പോസ്റ്റിനനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തല്‍ നടത്തിയത്. മുസ്ലിം രാജ്യങ്ങളിലേക്കുള്ള സോവിയറ്റ് അധിനിവേശം ചെറുക്കുകയായിരുന്നു ഇതിലൂടെ സൗദി ലക്ഷ്യമിട്ടിരുന്നത്. പക്ഷേ പിന്നീട് വന്ന സര്‍ക്കാരുകള്‍ക്ക് നീക്കം പിഴച്ചുവെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.
ഒരു മണിക്കൂറിലേറെ നീളുന്ന അഭിമുഖത്തില്‍ ട്രംപിന്റെ മരുമകന്‍ ജെറദ് കുഷ്‌നറെ കുറിച്ചും പരാമര്‍ശമുണ്ട്. കുഷ്‌നര്‍ തന്റെ സ്വാധീനത്തിലാണ് എന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകളെ അദ്ദേഹം നിഷേധിച്ചു. ഒക്ടോബറിലെ കൂടിക്കാഴ്ച സംബന്ധിച്ചും അദ്ദേഹം പ്രതികരിച്ചില്ല. തികച്ചും പ്രൊഫഷണലായ ബന്ധമാണ് കുഷ്‌നറുമായി ഉള്ളതെന്നും യുഎസ് വൈസ് പ്രസിഡന്റ് മൈക് പെന്‍സും, വൈറ്റ്ഹൗസിലെ മറ്റ് പ്രമുഖരുമായും നല്ല ബന്ധമാണ് താന്‍ സൂക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനുള്ള ഒരു അവസരവും താന്‍ പാഴാക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.
വഹാബിസത്തെ സോവിയറ്റ് യൂണിയനെ തകര്‍ക്കാനായി ഉപയോഗിച്ചുവെന്ന സൗദി രാജകുമാരന്റെ വെളിപ്പെടുത്തലുകള്‍ക്ക് വലിയ രാഷ്ട്രീയ മാനങ്ങളുണ്ട്. മോസ്‌കുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നിര്‍മ്മിക്കുന്നതിനാണ് ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ സഹായം നല്‍കിപോന്നിരുന്നതെങ്കിലും ഇത് ലക്ഷ്യം പിഴച്ച് തീവ്രവാദി ഗ്രൂപ്പുകളുടെ ഉദയത്തിനാണ് വഴി തെളിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. ഐഎസ് പോലുള്ള മത തീവ്രവാദസംഘടനകള്‍ക്ക് വഹാബി ഗ്രൂപ്പുകള്‍ പ്രചോദനമായി മാറിയെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ