ലിസ്ബോണ്‍: 400 വര്‍ഷം പഴക്കമുള്ള കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. പോര്‍ച്ചുഗലിലെ ലിസ്ബണിന് സമീപമുള്ള കസ്കയാസില്‍ നിന്നാണ് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 40 അടി നീളത്തില്‍ കപ്പലിന്റെ അടിവശവും മറ്റുമാണ് കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ചരക്കുകളുമായി വരുന്നതിനിടെ കപ്പല്‍ തകരുകയായിരുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്.
പോര്‍ച്ചുഗീസ് നേവിയും ലിസ്ബോണിലെ നോവ സര്‍വകലാശാലയും ചേര്‍ന്നു നടത്തിയ തിരച്ചിലിനൊടുവിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 1575-1625 കാലത്ത് നിര്‍മിച്ചതാണ് കപ്പല്‍. സമുദ്രോപരിതലത്തില്‍ നിന്ന് 12 മീറ്റര്‍ താഴ്ചയിലുള്ള കപ്പലിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് സുഗന്ധവ്യഞ്ജനങ്ങളുടെ അവശിഷ്ടങ്ങള്‍, വെങ്കലത്തില്‍ തീര്‍ത്ത പീരങ്കികള്‍, ചൈനീസ് മണ്‍പാത്രങ്ങള്‍, കക്കയുടെ ഷെല്ലുകള്‍, കോളനിവത്കരണ കാലത്ത് അടിമവ്യാപാരത്തിന് ഉപയോഗിച്ചിരുന്ന കറൻസികൾ തുടങ്ങിയവ കണ്ടെടുത്തു.
പൈതൃകപരമായി ഈ ദശാബ്ദത്തിലെ കണ്ടെത്തലെന്നാണ് കപ്പല്‍ച്ഛേദത്തെ പുരാവസ്തു ഗവേഷകര്‍ വിലയിരുത്തുന്നത്. പോര്‍ച്ചുഗലിനെ സംബന്ധിച്ചിടത്തോളം എല്ലാ കാലത്തേക്കും പ്രധാനപ്പെട്ട കണ്ടെത്തലാണ് ഇതെന്ന് പ്രൊജക്ട് ഡയറക്ടര്‍ ജോര്‍ജ് ഫ്രീര്‍ വ്യക്തമാക്കി. സമുദ്രവുമായി ബന്ധപ്പെട്ട പുരാവസ്തുക്കളില്‍ ഗവേഷണം നടത്തുന്നവര്‍ സ്ഥലത്തെത്തി കപ്പലിലെ അടയാളങ്ങളും നിര്‍മിതിയും സംബന്ധിച്ച് പഠനം ആരംഭിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ