ദുബായ്: ദുബായിൽ ബസപകടത്തിൽ മരിച്ച മലയാളികളിൽ രണ്ട് പേരെ കൂടി തിരിച്ചറിഞ്ഞു. ഇതോടെ അപകടത്തിൽ മരിച്ച ആറ് മലയാളികളേയും തിരിച്ചറിഞ്ഞിട്ടുണ്ട്. തലശ്ശേരി ചോനോക്കടവ് ഉമ്മർ (65), ഇയാളുടെ മകൻ നബിൽ (25) എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. തൃശൂർ തളിക്കുളം ജമാലുദ്ദീൻ (49) തിരുവനന്തപുരം സ്വദേശി ദീപകുമാർ, വാസുദേവൻ, തിലകൻ എന്നിവരാണ് മരിച്ച മറ്റ് മലയാളികൾ. പത്ത് ഇന്ത്യക്കാരടക്കം 17 പേരാണ് അപകടത്തിൽ മരിച്ചത്.
ഒമാനിൽ നിന്ന് ദുബായിലേക്ക് പോയ യാത്രാ ബസാണ് അപകടത്തിൽ പെട്ടത്. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ റാഷിദിയ എക്സിറ്റിൽ നിയന്ത്രണം വിട്ട് ബസ് ട്രാഫിക് സിഗ്നലിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. അപകടത്തിൽ അഞ്ച് പേർക്കു പരുക്കേറ്റു. മരിച്ചവരിൽ വിവിധ രാജ്യക്കാർ ഉൾപ്പെടുന്നു. 31 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
റാഷിദിയ മെട്രോ സ്റ്റേഷനു സമീപത്തെ സിഗ്നലിലേക്ക് ബസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ബസ് നിശേഷം തകർന്നു. പൊലീസും സിവിൽ ഡിഫൻസും രക്ഷാ പ്രവർത്തനം നടത്തി. പരുക്കേറ്റവരെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ ഇതേ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഈദ് ആഘോഷിച്ച ശേഷം ഒമാനിൽ നിന്ന് മടങ്ങിയെത്തിയവരാണ് ബസിലുണ്ടായിരുന്നതിൽ ഭൂരിഭാഗം പേരുമെന്നും പൊലീസ് അറിയിച്ചു. അപകടത്തെ തുടർന്ന് മസ്കറ്റിൽ നിന്നു ദുബായിലേക്കും തിരിച്ചുമുള്ള മൊഹിസലാത്ത് യാത്രാ ബസ് സർവീസുകൾ താത്കാലികമായി നിർത്തി വച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ