ന്യൂയോര്‍ക്ക്: വിവാഹ മോചനം ആവശ്യപ്പെട്ട ഭാര്യയെ ബാത്ത് ടബ്ബില്‍ മുക്കി കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ വംശജന്‍ കുറ്റക്കാരനെന്ന് അമേരിക്കന്‍ കോടതി. ഭാര്യയായ നവനീത് കൗറിനെ കൊലപ്പെടുത്തിയ കേസിൽ അവതാര്‍ ഗ്രേവാള്‍ (44) ആണ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. 2007ല്‍ അരിസോണയിലുള്ള നവനീത് കൗറിന്റെ വീട്ടിലാണ് സംഭവം നടന്നത്. വിവാഹ ശേഷം അകന്നു കഴിയുകയായിരുന്ന ഭാര്യ വിവാഹ മോചനം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ബാത്ത് ടബ്ബില്‍ മുക്കി കൊലപ്പെടുത്തിയെന്നാണ് കേസ്.
മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമല്ലെന്നും പരസ്പരമുള്ള വഴക്കിനിടയില്‍ സംഭവിച്ചതാണെന്നും പ്രതിഭാഗം വാദിച്ചെങ്കിലും അവതാർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. ഇയാള്‍ക്കുള്ള ശിക്ഷ ഓഗസ്റ്റ് 23ന് കോടതി വിധിക്കും.
2005ല്‍ ആണ് അവതാര്‍ ഗ്രേവാളും നവനീത് കൗറും വിവാഹിതരായത്. വിവാഹ ശേഷം ഇരുവരും നല്ല ബന്ധത്തിലായിരുന്നില്ല. അവതാര്‍ കാനഡയിലും നവനീത് കൗര്‍ അമേരിക്കയിലുമായിരുന്നു താമസിച്ചിരുന്നത്. ഇതിനിടെ നവനീത് കൗര്‍ തനിക്ക് വിവാഹ മോചനം വേണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അവതാര്‍ ഗ്രേവാള്‍ സമ്മതിച്ചില്ല.
നേരില്‍ സംസാരിച്ച് പ്രശ്‌നം പരിഹരിക്കാമെന്ന ഉറപ്പിന്‍മേല്‍ അവതാര്‍ അമേരിക്കയിലുള്ള നവനീതിന്റെ വീട്ടിലെത്തി. എന്നാല്‍ വിവാഹ മോചനം വേണമെന്ന ആവശ്യത്തില്‍ത്തന്നെ നവനീത് ഉറച്ചു നിന്നതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമായി. തനിക്ക് വേറെ ബന്ധമുണ്ടെന്ന് നവനീത് പറഞ്ഞത് അവതാറിനെ പ്രകോപിപ്പിച്ചു. തുടര്‍ന്നാണ് ഇരുവരും തമ്മിലുള്ള കൈയാങ്കളിക്കിടയില്‍ അവതാര്‍ ഭാര്യയെ ബാത്ത് ടബ്ബില്‍ മുക്കി കൊലപ്പെടുത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ