വാഷിങ്ടണ്‍: ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടു. രണ്ട് മണിക്കൂര്‍ നീണ്ട സൈനിക നടപടികള്‍ക്കൊടുവിലാണ് കൊല്ലപ്പെട്ടത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വടക്കുപടിഞ്ഞാറന്‍ സിറിയയിലെ ഇദ്്്‌ലിബ് മേഖലയില്‍ നടന്ന സൈനിക ഓപ്പറേഷനിലാണ് ബാഗ്ദാദിയെ വധിച്ചത്.
വലിയ ഒരു സംഭവം ഉണ്ടായിട്ടുണ്ടെന്ന് ട്രംപ് നേരത്തെ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. സൈനിക നീക്കത്തിനിടെ പിടിക്കപ്പെടുമെന്ന ഘട്ടമായപ്പോള്‍ ബാഗ്ദാദി ശരീരത്തില്‍ സ്‌ഫോടക വസ്തു വെച്ചു കെട്ടി മരിക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.
തുര്‍ക്കി അതിര്‍ത്തിയോട് ചേര്‍ന്ന ബ്രിഷയിെല ഗ്രാമത്തില്‍ ഹെലികോപ്റ്ററുകളും യുദ്ധവിമാനങ്ങളും ഉപയോഗിച്ചായിരുന്നു സൈനിക കമാന്‍ഡോ ഓപ്പറേഷന്‍. എന്നാല്‍ നടപടികളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സിറിയയിലെ സൈനികരെ പിന്‍വലിക്കാനുളള തീരുമാനത്തില്‍ ഡമോക്രാറ്റിക്, റിപ്പബ്‌ളിക്കന്‍ പാര്‍ട്ടികളില്‍ നിന്ന് ഒരുപോലെ വിമര്‍ശനം നേരിടുമ്പോഴാണ് പുതിയ നീക്കം.
സിറിയയില്‍ സുപ്രധാന ൈസനിക നീക്കം നടന്നുവെന്നും ഡിഎന്‍എ ബയോമെട്രിക് പരിശോധനകളുടെ ഫലത്തിനായി അമേരിക്കന്‍ പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍ കാത്തിരിക്കുകയാണെന്നും സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ബാഗ്ദാദി വധിക്കപ്പെട്ടതായി നേരത്തെ മനുഷ്യാവകാശ സംഘടനകളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും അമേരിക്ക സ്ഥിരീകരിച്ചിരുന്നില്ല. ഏതാനും റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ബാഗ്ദാദിയുെട വിഡിയോയും ശബ്ദരേഖയും ഐഎസ് പുറത്തുവിട്ടിരുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷമായി ബാഗ്ദാദി ഒളിവില്‍ കഴിയുകയായിരുന്നു. 2010ലാണ് ബാഗ്ദാദി ഭീകരസംഘടനയായ ഐഎസ് നേതാവാകുന്നത്. പിന്നീട് അല്‍ഖ്വെയ്ദയെ സംഘടനയില്‍ ലയിപ്പിച്ച് ഭീകരപ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുന്ന നടപടികള്‍ക്ക് ചുക്കാന്‍ പിടിച്ചത് ബാഗ്ദാദിയാണ്.
ബാഗ്ദാദിയെ പിടികൂടാനോ കൊലപ്പെടുത്താനോ സഹായിക്കുന്നവര്‍ക്ക് ഒരു കോടി ഡോളര്‍ (60 കോടി രൂപ) പ്രതിഫലം നല്‍കുമെന്ന് യുഎസ് വിദേശകാര്യവകുപ്പ് 2011ല്‍ പ്രഖ്യാപിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ