ബലാത്സംഗക്കേസിൽ പലതവണ പിടിയിലാവുന്നവരെ ഷണ്ഡീകരിക്കും; പാകിസ്ഥാനിൽ ഓർഡിനൻസിന് അംഗീകാരം
ലാഹോർ; ബലാത്സംഗ കുറ്റത്തിന് പലതവണ അറസ്റ്റിലാവുന്നവർക്കെതിരെ കടുത്ത നടപടിയെടുക്കുന്ന ബലാത്സംഗ വിരുദ്ധ ഓര്‍ഡിനന്‍സിന് പാകിസ്ഥാനിൽ അംഗീകാരം. കുറ്റവാളികളെ ഷണ്ഡീകരിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ഓർഡിനൻസ്. പാകിസ്താന്‍ മന്ത്രിസഭ കഴിഞ്ഞ മാസം അംഗീകാരം നൽകിയ ഓർഡിനൻസിന് പ്രസിഡന്റ് ആരിഫ് ആല്‍വി അംഗീകാരം നൽകി.
ബലാത്സംഗ കേസുകളില്‍ കുറ്റക്കാരനാണെന്ന് പലതവണ കണ്ടെത്തുന്നവരെ രാസവസ്തുക്കള്‍ ഉപയോഗിച്ചാവും ഷണ്ഡീകരിക്കുക. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ബലാത്സംഗ കേസുകളുടെ വേഗത്തിലുള്ള വിചാരണ നിയമം ഉറപ്പാക്കുമെന്നും ഇതിനായി പ്രത്യേക കോടതികള്‍ സ്ഥാപിക്കുമെന്നും പാക് പ്രസിഡന്റിന്റെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. കോടതികള്‍ നാലുമാസത്തിനുള്ളില്‍ കേസുകള്‍ തീര്‍പ്പാക്കുമെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
ദേശീയ ഡാറ്റാബേസ് ആന്‍ഡ് രജിസ്ട്രേഷന്‍ അതോറിറ്റിയുടെ സഹായത്തോടെ ലൈംഗിക കുറ്റവാളികളുടെ രജിസ്ട്രി സ്ഥാപിക്കും. ഇരകളുടെ ഐഡന്റിറ്റി വെളിപ്പെടുത്തില്ല. വെളിപ്പെടുത്തല്‍ ഓര്‍ഡിനന്‍സ് പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമായിരിക്കും. കേസുകള്‍ അന്വേഷിക്കുന്നതില്‍ അശ്രദ്ധ കാണിക്കുന്ന പോലീസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മൂന്ന് വര്‍ഷം തടവും പിഴയും ഓര്‍ഡിനന്‍സ് വ്യവസ്ഥ ചെയ്യുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ