ജൊഹന്നാസ്ബര്‍ഗ്: ലോക്ക്ഡൗണിനെ തുടര്‍ന്ന് മദ്യ ഷോപ്പുകള്‍ അടച്ചിട്ടതോടെ കള്ളന്മാര് മോഷ്ടിച്ചത് മൂന്ന് ലക്ഷം റാൻഡി (13 ലക്ഷം രൂപ) ന്റെ മദ്യം. തുരങ്കം നിര്‍മിച്ചാണ് മോഷ്ടാക്കള്‍ മദ്യം കടത്തിയത്. മോഷ്ടാക്കളെ പിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് രണ്ടര ലക്ഷത്തോളം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട് അധികൃതര്‍.
ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബര്‍ഗിലാണ് സംഭവം. നഗരത്തിലെ പ്രധാന ഷോപ്പിങ് കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന മദ്യ ഷോപ്പില്‍ നിന്നാണ് കുപ്പികള്‍ മോഷണം പോയത്.
കോവിഡ് 19നെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയില്‍ രണ്ട് മാസമായി ലോക്ക്ഡൗണായിരുന്നു. ചെറിയ ഇളവുകള്‍ നല്കി മദ്യ ഷോപ്പുകള്‍ തുറക്കാന്‍ തിങ്കാളാഴ്ച മുതല്‍ അനുമതി നല്‍കിയിരുന്നു. രാജ്യത്ത് പല സ്ഥലത്തും മദ്യം മോഷ്ടിക്കുന്നത് നിത്യ സംഭവമായി മാറിയതോടെ സുരക്ഷ കര്‍ശനമാക്കിയിരുന്നു.
എന്നാല്‍ ഇതിനെയെല്ലാം മറികടന്നാണ് സൂപ്പര്‍ മാര്‍ക്കറ്റിലെ മദ്യക്കടത്ത്. കോണ്‍ക്രീറ്റ് തുരന്ന് തുരങ്കം നിര്‍മിച്ചാണ് മോഷ്ടാക്കള്‍ മദ്യം കടത്തിയത്. വില കൂടിയ മദ്യങ്ങളുള്പ്പെടെയാണ് കടത്തിയിട്ടുള്ളത്.
സുരക്ഷാ ജീവനക്കാരേയും മറ്റും കബളിപ്പിക്കുന്നതില്‍ മോഷ്ടാക്കള്‍ വിജയിച്ചെങ്കിലും സിസിടിവി ക്യാമറകളെ പറ്റിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. മോഷ്ടാക്കളായ മൂന്നോളം പേര് നിരവധി തവണ ഷോപ്പില്‍ നിന്ന് അകത്തേക്കും പുറത്തേക്കും പോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ