റോം : ലോകത്തെ ഭീതിയിലാഴ്ത്തി കോവിഡ് വൈറസ് ബാധ തുടരുന്നു. കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 21,000 കടന്നു. 21,180 പേരാണ് ഇതുവരെ മരിച്ചത്. 24 മണിക്കൂറിനിടെ 2000 പേരാണ് മരണത്തിന് കീഴടങ്ങിയത്.
ഇറ്റലിയിലും സ്‌പെയിനിലുമാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇറ്റലിയില്‍ ഇന്നലെ മാത്രം മരിച്ചത് 683 പേരാണ്. ഇതോടെ ഇറ്റലിയില്‍ കൊറോണ മരണം 7503 ആയി. സ്‌പെയിനില്‍ ഇന്നലെ 443 പേരും മരിച്ചു. ഇറാനില്‍ മരണസംഖ്യ 2077 ആയി. ലോകത്താകെ കോവിഡ് ബാധിതരുടെ എണ്ണം നാലര ലക്ഷം കവിഞ്ഞു.
സ്‌പെയിനില്‍ ഉപപ്രധാനമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു. കാര്‍മെന്‍ കാല്‍വോയ്ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സ്‌പെയിന്‍ വൈസ് പ്രസിഡന്റിന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ബ്രിട്ടനിലെ ചാള്‍സ് രാജകുമാരനും കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഐസൊലേഷനിലാണ്.അമേരിക്കയിലും സ്ഥിതി അതീവ ഗുരുതരമാണ്. ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് പതിനായിരത്തിലേറെ പേർക്കാണ്. യുസിൽ മരണം 931 ആയി.
ഇറ്റലി, ഫ്രാന്‍സ്, സ്‌പെയിന്‍ എന്നീ രാജ്യങ്ങള്‍ക്ക് പുറമെ മറ്റൊരു യൂറോപ്യന്‍ രാജ്യമായ നെതര്‍ലന്‍ഡിലും കോവിഡ്-19 ഭീകരമായി പടരുന്നു. രോഗം ബാധിച്ച് 356 പേരാണ് ഇവിടെ ഇതുവരെ മരിച്ചത്. രോഗം ബാധിച്ചവരുടെ ആകെ എണ്ണം 6,000 കടക്കുകയും ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 80 പേരാണ് മരണത്തിന് കീഴടങ്ങിയത്. ഒറ്റദിവസം കൊണ്ട് 852 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ നെതര്‍ലാന്‍ഡില്‍ കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 6,412 ആയി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ