അലബാമ: കോവിഡ് മഹാമാരി ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് അമേരിക്കയാണ്. രോഗത്തിൽ നിന്ന് രക്ഷപ്പെടാൻ സർക്കാരും ജനങ്ങളും നെട്ടോട്ടമോടുന്നതിനിടെ മനഃപൂർവം കൊറോണ വൈറസിനെ വിളിച്ചുവരുത്തുകയാണ് അമേരിക്കയിലെ ഒരു കൂട്ടം ചെറുപ്പക്കാർ.
യുഎസിലെ അലബാമ സംസ്ഥാനത്ത് കോവിഡ് 19 പാർട്ടികളാണ് ഇപ്പോൾ ട്രെൻഡ്. കോവിഡ് ബാധിച്ചവർ പാർട്ടി നടത്തുകയും ഇതിൽ പങ്കെടുക്കുന്നവരിൽ ആർക്കാണ് ആദ്യം രോഗം ബാധിക്കുന്നതെന്നു കണ്ടെത്തുകയുമാണ് ചെയ്യുന്നത്. ഇത്തരത്തിൽ ആദ്യം കോവിഡ് സ്ഥിരീകരിക്കുന്നവർക്കു പാരിതോഷികങ്ങളും നൽകുന്നുണ്ട്.
കോവിഡ് ബാധിതർക്കു വേണ്ടി ടസ്കാലൂസയിലാണ് ഇത്തരം പാർട്ടി നടത്തിയത്. അസുഖ ബാധിതർ പാർട്ടിയിൽ പങ്കെടുക്കണമെന്നു സംഘാടകർ ആവശ്യപ്പെട്ടിരുന്നു. മനഃപൂർവം മറ്റുള്ളവർക്കു വൈറസ് ബാധിക്കുന്നതിനു വേണ്ടിയായിരുന്നു ഇതെന്നു സിറ്റി കൗൺസിൽ മെംബർ സോണിയ മകിൻസ്ട്രി പറയുന്നു. കിംവദന്തിയാണിതെന്നാണ് ആദ്യം കരുതിയത്. തുടർന്നു നടത്തിയ അന്വേഷണങ്ങളിൽ സംഭവം സത്യമാണെന്നു കണ്ടെത്തുകയായിരുന്നുവെന്നും മകിൻസ്ട്രി വ്യക്തമാക്കി.
കോവിഡ് ബാധിതരെ വിളിച്ചു പാർട്ടി നടത്തുന്നു. പങ്കെടുക്കുന്നവർ ഇവിടെ വച്ചിരിക്കുന്ന പാത്രത്തിൽ ഇഷ്ടമുള്ള തുക നിക്ഷേപിക്കുക. അതിനു ശേഷം ആദ്യം കോവിഡ് സ്ഥിരീകരിക്കുന്ന ആൾക്ക് പണം സ്വന്തമാക്കാം - ഇതാണ് കോവിഡ് പാർട്ടികളുടെ ലക്ഷ്യമെന്ന് മകിൻസ്ട്രി പറയുന്നു.
അലബാമയിൽ മാത്രം 39,000 കോവിഡ് ബാധിതരാണുള്ളത്. 1000 പേരാണ് ഇവിടെ രോഗം വന്ന് മരിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ