സിഡ്‌നി: വളര്‍ത്തു പൂച്ചയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ യുവതിക്ക് രണ്ട് വര്‍ഷം തടവ്. ഓസ്‌ട്രേലിയയിലെ ഡീവൈയിലെ സെലിന്‍ ഷെഡിനെ (20)യാണ് കോടതി ശിക്ഷിച്ചത്. യുവതി ഇനി മൃഗങ്ങളെയോ പക്ഷികളെയോ വാങ്ങുകയോ വളര്‍ത്തുകയോ ചെയ്യരുതെന്നും ശിക്ഷാ കാലവധിയുടെ 15 മാസം വരെ യുവതിക്ക് പരോള്‍ അനുവദിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.
2019 ഒക്ടോബര്‍ 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 11 വയസ് പ്രായമുള്ള ജിഞ്ചര്‍ എന്ന് വിളിച്ചിരുന്ന വളര്‍ത്തു പൂച്ചയെയാണ് സെലിന്‍ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഇതിനു ശേഷം പൂച്ചയെ അപ്പാര്‍ട്ട്‌മെന്റിന് പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു. പിറ്റേ ദിവസം പൂച്ചയെ മുറിവേറ്റ് ചത്ത നിലയില്‍ കണ്ടെത്തിയ അപ്പാര്‍ട്ട്‌മെന്റിലെ മറ്റു താമസക്കാരാണ് അധികൃതരെ വിവരമറിയിച്ചത്.
സംഭവത്തെക്കുറിച്ച് സെലിന്‍ നല്‍കിയ മൊഴി പോലീസിനെയും കോടതിയെയും ഏറെ ഞെട്ടിച്ചിരുന്നു. തന്റെ പൂച്ച അതീവ സുന്ദരിയായിരുന്നുവെന്നും അതിനാലാണ് കൊലപ്പെടുത്തിയതെന്നുമായിരുന്നു സെലിന്‍ മാനസികാരോഗ്യ വിദഗ്ധനോട് പറഞ്ഞത്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ അവര്‍ എല്ലാ വാദങ്ങളും നിഷേധിച്ചു. തനിക്ക് വളര്‍ത്തു പൂച്ചയില്ലെന്നായിരുന്നു അവരുടെ ആദ്യ മൊഴി. പിന്നീട് യുവതിയുടെ ഫ്‌ളാറ്റില്‍ നിന്ന് കത്തിയും രക്തക്കറയും കണ്ടെത്തിയതോടെയാണ് അവർ കുറ്റം സമ്മതിച്ചത്.
അതേസമയം, യുവതിക്ക് ചില മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് കുടുംബം പൊലീസിനോട് പറഞ്ഞത്. മാനസിക പ്രശ്‌നങ്ങള്‍ ലഘൂകരിക്കാനാണ് പൂച്ചയെ വാങ്ങി നല്‍കിയതെന്നും ഇവര്‍ മൊഴി നല്‍കി.
യുവതി ചെയ്തത് ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നും ഒരു മൃഗത്തോട് ചെയ്ത അരും ക്രൂരതയാണെന്നും പൊലീസ് വാദിച്ചു. കോടതിയും ഈ വാദം ശരിവെച്ചു.
പൂച്ചയെ കൊലപ്പെടുത്തിയ കേസിന് പുറമേ ഒരു നായയെ മോഷ്ടിച്ച കേസിലും സെലിന് കോടതി കഴിഞ്ഞ ദിവസം ശിക്ഷ വിധിച്ചു. 2019 സെപ്റ്റംബറില്‍ നഗരത്തിലെ ഒരു ഷോപ്പിങ് മാളിന് പുറത്തു നിന്നു നായയെ മോഷ്ടിച്ചെന്ന കേസില്‍ മൂന്നു മാസം തടവ് ശിക്ഷയാണ് അനുഭവിക്കേണ്ടത്. ഈ നായയെയും പൊലീസ് നേരത്തെ കണ്ടെടുത്തിരുന്നു. സെലിന്റെ ഫ്‌ളാറ്റിലുണ്ടായിരുന്ന മറ്റൊരു പൂച്ചയെ അധികൃതര്‍ മൃഗ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ