മോസ്‌കോ : റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ജനുവരിയില്‍ സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്. പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായ പുടിന്‍ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് അധികാരം ഒഴിയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
68കാരനായ പുടിനോട് പൊതുരംഗത്ത് നിന്ന് മാറിനില്‍ക്കാന്‍ കുടുംബം ആവശ്യപ്പെട്ടുവെന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍. 37കാരിയായ കാമുകി അലീന കബേവയും രണ്ടു പെണ്‍മക്കളും പുടിനെ സ്ഥാനമൊഴിയാന്‍ പ്രേരിപ്പിച്ചുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
അടുത്തിടെയാണ് പുടിന് പാര്‍ക്കിന്‍സണ്‍സ് രോഗം കണ്ടെത്തിയത്. പേനയടക്കം മുറുകെ പിടിക്കുമ്പോള്‍ വേദന അനുഭവപ്പെടുകയും ചലിക്കുന്നതിന് പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നും നടത്തിയ പരിശോധനയിലാണ് പാര്‍ക്കിന്‍സണ്‍സ് സ്ഥിരീകരിച്ചത്.
മുന്‍ പ്രസിഡന്റുമാര്‍ക്ക് ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടികളില്‍ നിന്ന് ആജീവനാന്തം സംരക്ഷണം നല്‍കുന്ന നിയമനിര്‍മാണം റഷ്യന്‍ പാര്‍ലമെന്റ് പരിഗണിക്കുന്നതിനിടയിലാണ് പുടിന്റെ രാജി സംബന്ധിച്ച ഊഹാപോഹങ്ങള്‍ സജീവമാകുന്നത്.
ജനുവരിയോടുകൂടി അധികാര കൈമാറ്റം സംബന്ധിച്ച കാര്യങ്ങള്‍ പുടിന്‍ പരസ്യപ്പെടുത്തുമെന്നാണ് സൂചന. ഇതിന് മുന്നോടിയായി, തന്റെ പിന്‍ഗാമിയായി പ്രധാനമന്ത്രിയെ പുടിന്‍ ഉടന്‍ നിയമിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം പുടിന്റെ രാജി പ്രസിഡന്റിന്റെ ഓഫീസ് നിരാകരിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ