ജനം ഇരച്ചെത്തി ; സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി കാബൂള്‍ എയര്‍പോര്‍ട്ട് അധികൃതര്‍ ; വൈസ് പ്രസിഡന്റിന്റെ വസതി കയ്യേറി താലിബാന്‍ ( വീഡിയോ)

താലിബാന്‍ പിടിമുറുക്കിയതോടെ അഫ്ഗാനിസ്ഥാന്‍ വഴിയുള്ള വ്യോമപാത വിവിധ രാജ്യങ്ങളും, വിമാനക്കമ്പനികളും ഉപേക്ഷിച്ചു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ


കാബൂള്‍ : കാബൂള്‍ വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ യാത്രാവിമാനങ്ങളും സര്‍വീസ് നിര്‍ത്തിവെച്ചതായി കാബൂള്‍ എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. ജനത്തിരക്ക് അനിയന്ത്രിതമായതോടെയാണ് നടപടി. താലിബാന്‍ ഭരണം പിടിച്ചതോടെ, രക്ഷപ്പെടാനായി ആയിരക്കണക്കിന് അഫ്ഗാനികളും വിദേശികളും കൂട്ടത്തോടെ കാബൂളിലെ ഹമീദ് കര്‍സായി വിമാനത്താവളത്തിലേക്ക് ഇരച്ചെത്തുകയായിരുന്നു. 

സാധാരണക്കാരെ ദ്രോഹിക്കില്ലെന്നും,  അന്താരാഷ്ട്ര സമൂഹവുമായി സമാധാനപരമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും താലിബാന്‍ പ്രഖ്യാപിക്കുമ്പോഴും രാജ്യത്ത് കൂട്ടപ്പലായനമാണ് നടക്കുന്നത്. ഏതുവിധേനയും രാജ്യത്തിന് പുറത്തുകടക്കാനാണ് ജനം ആഗ്രഹിക്കുന്നത്. ജനത്തിരക്ക് രൂക്ഷമായതോടെ യുഎസ് സൈന്യം ആകാശത്തേക്ക് നിറയൊഴിച്ചു. ജനങ്ങള്‍ക്ക് നേരെയും വെടിവെച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. 

കാബൂള്‍ എംബസിയിലെ ജീവനക്കാരെ എല്ലാവരെയും അമേരിക്ക ഒഴിപ്പിച്ചിരുന്നു. ഇവരെ ഹെലികോപ്ടറില്‍ വിമാനത്താവളത്തില്‍ എത്തിച്ചു. ഇവരുടെ സുരക്ഷ ഉറപ്പാക്കാന്‍ ആറായിരം അമേരിക്കന്‍ സൈനികരെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്ന് ഇന്ത്യ വ്യക്തമാക്കി. ഇന്ത്യക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള നടപടികള്‍ക്കാണ് പ്രാമുഖ്യം നല്‍കുന്നതെന്ന്  വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 

അടിയന്തരസാഹചര്യം വന്നാല്‍  കാബൂളിലെ ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥരെ നാട്ടിലേക്കെത്തിക്കുന്നതിന് വ്യോമസേനയുടെ പ്രത്യേക യാത്രാവിമാനം സജ്ജമാക്കിയിട്ടുണ്ട്. അഫ്ഗാന്‍ പ്രസിഡന്റിന്റെ ഉപദേശകനായ റിസ്‌വാനുള്ള അഹ്മദ്‌സായ് അടക്കം 129 യാത്രക്കാരുമായി എയര്‍ഇന്ത്യ വിമാനം ഇന്നലെ രാത്രി കാബൂളില്‍ നിന്ന് ഡല്‍ഹിയിലെത്തിയിരുന്നു.  

താലിബാന്‍ പിടിമുറുക്കിയതോടെ അഫ്ഗാനിസ്ഥാന്‍ വഴിയുള്ള വ്യോമപാത വിവിധ രാജ്യങ്ങളും, വിമാനക്കമ്പനികളും ഉപേക്ഷിച്ചു. അതിനിടെ, അഫ്ഗാന്‍ വൈസ് പ്രസിഡന്റ് അബ്ദുള്‍ റഷീദ് ദോസ്തമിന്റെ ഔദ്യോഗിക വസതി താലിബാന്‍ കയ്യടക്കി. ജോവ്‌സ്ജാന്‍ പ്രവിശ്യയിലെ ഷെബര്‍ഹാന്‍ മേഖലയിലെ കൊട്ടാരസദൃശ്യമായ വീടാണ് താലിബാന്‍ പിടിച്ചടക്കിയത്.  ദോസ്തമിന്റെ കൊട്ടാരസദൃശമായ വീടുകളിലൊന്നില്‍ കൂട്ടം കൂടിയിരുന്നു ഭക്ഷണം കഴിക്കുന്ന താലിബാന്‍ ഭീകരരുടെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്.

ദീര്‍ഘകാലം തുര്‍ക്കിയിലായിരുന്ന ദോസ്തം കഴിഞ്ഞദിവസം ജോവാസ്ജാനിലേക്ക് മടങ്ങിയെത്തിയതിന് പിന്നാലെ താലിബാന്‍ ദോസ്തമിന് നേര്‍ക്ക് ആക്രമണം നടത്തിയിരുന്നു. ഒരു മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലില്‍ ദോസ്തമിന്റെ അംഗരക്ഷകന്‍ അടക്കം കൊല്ലപ്പെട്ടു. വധശ്രമത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട അബ്ദുള്‍ റഷീദ് ദോസ്തം കുടുംബത്തോടൊപ്പം അയല്‍രാജ്യമായ ഉസ്‌ബെക്കിസ്ഥാനിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com