വിൽനിയസ്: വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് ഒരു കിലോയിലധികം വരുന്ന സ്ക്രൂവും ആണിയും. യൂറോപ്യൻ രാജ്യമായ ലിത്വാനിയയിലാണ് സംഭവം. രോഗിയുടെ പേരോ മറ്റു വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. ബാൾട്ടിക് നഗരമായ ക്ലൈപെഡയിലെ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.
എക്സ്റേയിൽ രോഗിയുടെ വയറിൽ നിരവധി ലോഹങ്ങൾ കിടക്കുന്നതായി കണ്ടെത്തിയിരുന്നു. ചിലതിന്‍റെ നീളം പത്തുസെന്‍റീമീറ്ററോളം വരും. തുടർന്ന് നടത്തിയ സ്കാനിങ്ങിൽ യുവാവിന്‍റെ വയറ്റിൽ ഒരു കിലോയിലധികം സ്ക്രൂവും ആണിയുമാണെന്ന് കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെയാണ് ഇയാൾ ഇവ വിഴുങ്ങിയതെന്നും ഡോക്ടർമാരോട് പറഞ്ഞു.
മൂന്നുമണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ ആണിയും സ്ക്രൂവും പുറത്തെടുത്തതായാണ് റിപ്പോർട്ടുകൾ. ഇതിന് മുൻപ് ഇത്തരം സംഭവം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഡോക്ടർമാർ പറഞ്ഞു.
രോഗിയുടെ ശരീരത്തിൽനിന്ന് നീക്കം ചെയ്ത സ്ക്രൂവിന്റെയും ആണികളുടെയും ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഒരു ട്രേയിൽ നിരത്തിവെച്ചിരിക്കുകയായിരുന്നു ഇവ.സെപ്റ്റംബറിൽ നോക്കിയ 3310 മൊബൈൽ ഫോൺ വിഴുങ്ങിയിരുന്നു. തുടർന്ന് ശസ്ത്രക്രിയയിലൂടെ ഇവ പുറത്തെടുക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ