കോവിഡ് എത്തി എവറസ്റ്റിന് മുകളിലും; പർവതാരോ​ഹകന് രോ​ഗം 

കോവിഡ് എത്തി എവറസ്റ്റിന് മുകളിലും; പർവതാരോ​ഹകന് രോ​ഗം 
ചിത്രം: ട്വിറ്റർ
ചിത്രം: ട്വിറ്റർ

കാഠ്മണ്ഡു: എവറസ്റ്റ് കയറാനെത്തിയ പർവതാരോ​ഹകന് കോവിഡ് സ്ഥിരീകരിച്ചു. എവറസ്റ്റിന്റെ ബേസ് ക്യാമ്പി നോർവെയിൽ നിന്നുള്ള എർലെൻഡ് നെസ് എന്ന പർവതാരോഹകനാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് നെസിനെ ഹെലികോപ്റ്ററിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്. 

തനിക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് നെസ് വാർത്താ ഏജൻസിയായ എഎഫ്പിയോട് പറഞ്ഞു. സുഖമായിരിക്കുന്നുവെന്നും ആശുപത്രിയിൽ ചികിത്സയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്കൊപ്പമുള്ള ഷെർപയ്ക്കും കോവിഡ് സ്ഥിരീകരിച്ചതായി അദ്ദേഹം നോർവീജിയൻ റേഡിയോ മാധ്യമത്തോട് പറഞ്ഞിരുന്നു. പർവതാരോഹണത്തിലുള്ള മറ്റാർക്കും കോവിഡ് ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 8,000 മീറ്ററിന് മുകളിൽ നിന്ന് ഹെലികോപ്റ്റർ ഉപയോഗിച്ച് ആളുകളെ ഒഴിപ്പിക്കുന്നത് അസാധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
 
എവറസ്റ്റിൽ നിന്നുള്ള കോവിഡ് രോഗികൾ ചികിത്സ തേടിയതായി കാഠ്മണ്ഡുവിലെ സിഐഡബ്യുഇസി ആശുപത്രി സ്ഥിരീകരിച്ചു. എന്നാൽ രോഗികളുടെ എണ്ണം ആശുപത്രി പുറത്തുവിട്ടിട്ടില്ല. എവറസ്റ്റിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയ ചിലർക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്നും എന്നാൽ, ഇക്കാര്യത്തിൽ വിശദാംശങ്ങൾ പുറത്തുവിടാൻ സാധിക്കില്ലെന്നും കാഠ്മണ്ഡുവിലെ ആശുപത്രിയിലെ മെഡിക്കൽ ഡയറക്ടർ പ്രതിവ പാണ്ഡെ എഎഫ്പിയോട് പറഞ്ഞു.  
 
എന്നാൽ, ഇതുവരെ പർവതാരോഹകർക്ക് ഇടയിൽ കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് നേപ്പാളിലെ ടൂറിസം വകുപ്പിന്റെ വക്താവ് മീര ആചാര്യ വ്യക്തമാക്കിയത്. ഏപ്രിൽ 15ന് പർവതത്തിൽ നിന്ന് ഒരാളെ ഒഴിപ്പിച്ചിരുന്നു. എന്നാൽ അദ്ദേഹം ന്യുമോണിയ ബാധിതനായി ചികിത്സയിലാണെന്നാണ് തങ്ങൾക്ക് വിവരം ലഭിച്ചതെന്നും മീര ആചാര്യ പറഞ്ഞു.
 
സമുദ്ര നിരപ്പിൽനിന്ന് ഉയർന്ന് സ്ഥലങ്ങളിൽ ശ്വസിക്കുന്നത് തന്നെ ബുദ്ധിമുട്ടാണ്. അതിനാൽ മലകയറുന്നവരിൽ ആർക്കെങ്കിലും രോഗം ബാധിച്ചാൽ അത് ജീവൻ തന്നെ അപകടത്തിലാക്കും. പർവതാരോഹണ സീസൺ ആരംഭിക്കാനിരികെ രോഗം സ്ഥിരീകരിച്ചത് നേപ്പാളിന് വെല്ലുവിളിയാകും. ഈ വർഷം 377 പെർമിറ്റുകളാണ് എവറസ്റ്റ് കയറാനായി നേപ്പാൾ നൽകിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com