ന്യൂയോര്‍ക്ക്: 70 വര്‍ഷത്തിനിടെ അമേരിക്കയില്‍ ആദ്യമായി സ്ത്രീയുടെ വധശിക്ഷ നടപ്പാക്കാന്‍ സര്‍ക്കാര്‍ നടപടികളുമായി മുന്നോട്ടുപോകവെ, ഗര്‍ഭിണിയെ കൊന്ന കേസില്‍ കാന്‍സാസ് സ്വദേശിനിയുടെ വധശിക്ഷയ്ക്ക് വീണ്ടും സ്റ്റേ. ഗര്‍ഭിണിയെ കൊന്ന് വയറുപിളര്‍ന്ന് പൊക്കിള്‍ക്കൊടി അറുത്തുമാറ്റി കുട്ടിയെ പുറത്തെടുത്ത കേസില്‍ കാന്‍സാസ് സ്വദേശിനിയാണ് വധശിക്ഷ കാത്തിരിക്കുന്നത്. സ്ത്രീയുടെ മാനസിക നില പരിശോധിക്കേണ്ടതുണ്ട് എന്ന് വിലയിരുത്തിയാണ് കോടതി വധശിക്ഷ സ്‌റ്റേ ചെയ്തത്.
വയറുപിളര്‍ന്ന് പുറത്തെടുത്ത കുട്ടിയുമായി കടന്നുകളയാന്‍ ലിസ മോണ്ട്‌ഗോമറി ശ്രമിച്ചു എന്നതാണ് കേസിന് ആധാരം. കുട്ടി തന്റേതാണ് എന്ന് വരുത്തിതീര്‍ക്കാനാണ് ഇവര്‍ ശ്രമിച്ചത്. നിയുക്ത് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഡിഡന്റായി സ്ഥാനമേല്‍ക്കുന്നതിന് എട്ടുദിവസം മുന്‍പ് ചൊവ്വാഴ്ച വധശിക്ഷ നടപ്പാക്കാനാണ് നിശ്ചയിച്ചിരുന്നത്. അതിനിടെയാണ് ജഡ്ജി പാട്രിക് ഹാന്‍ലോണ്‍ വധശിക്ഷ സ്‌റ്റേ ചെയ്തത്.ഇന്ത്യാനയിലെ ഫെഡറല്‍ കറക്ഷണല്‍ കോംപ്ലക്‌സില്‍ വധശിക്ഷ നടപ്പാക്കാനാണ് നിശ്ചയിച്ചിരുന്നത്. ലിസ മോണ്ട്‌ഗോമറിക്ക് എതിരെ ഫെഡറല്‍ കോടതിയാണ് വധശിക്ഷ വിധിച്ചത്. കാന്‍സാസില്‍ നിന്ന് 170 മൈല്‍ യാത്ര ചെയ്ത് എത്തിയാണ് മോണ്ട്‌ഗോമറി കൊലപാതകം നടത്തിയത്.
വളര്‍ത്തുനായയെ വാങ്ങാന്‍ എന്ന വ്യാജേന ബോബി ജോ സ്റ്റിനെറ്റ് എന്ന സ്ത്രീയെയാണ് മോണ്ട് ഗോമറി നിഷ്ഠുരമായി കൊന്നത്. ഗര്‍ഭിണിയായ 23കാരിയെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. അതിനിടെ സിസേറിയന്‍ നടത്തി കുഞ്ഞിനെ പുറത്തെടുത്തു. കുഞ്ഞ് തന്റേതാണ് എന്ന വരുത്തിതീര്‍ക്കാനാണ് മോണ്ട് ഗോമറി കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. അടുത്ത ദിവസം തന്നെ ഇവര്‍ അറസ്റ്റിലായി.
17 വര്‍ഷത്തിന് ശേഷം ജൂലൈ 14നാണ് വധശിക്ഷയ്ക്ക് വേണ്ടിയുള്ള നടപടികള്‍ പുനരാരംഭിച്ചത്. അമേരിക്കയില്‍ വധശിക്ഷയ്ക്ക് എതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. നവംബര്‍ തെരഞ്ഞെടുപ്പിന് മുന്‍പ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപാണ് നടപടികള്‍ വേഗത്തിലാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ