ലണ്ടന്‍: രാഷ്ട്രങ്ങളുടെ ചെറുസംഘങ്ങള്‍ ലോകത്തിന്റെ വിധി നിര്‍ണയിക്കുന്ന കാലം അസ്തമിച്ചതായി ചൈന. തങ്ങള്‍ക്കെതിരെ ഒത്തൊരുമിച്ച് അണിനിരക്കാനുള്ള ജി-7 രാജ്യങ്ങളുടെ തീരുമാനത്തില്‍ ശക്തമായി പ്രതികരിച്ചു കൊണ്ടാണ് ചൈനയുടെ ഈ പ്രസ്താവന.
ആഗോളപ്രശ്നങ്ങളില്‍ തീരുമാനമെടുക്കുന്ന കാര്യത്തില്‍ രാജ്യങ്ങളുടെ ചെറിയ കൂട്ടായ്മകള്‍ നിലനിര്‍ത്തി പോന്ന ആധിപത്യം അവസാനിച്ചിട്ട് കാലമേറെയായി എന്ന് ലണ്ടനിലെ ചൈനീസ് എംബസി വക്താവ് പ്രസ്താവിച്ചു. വലുതോ ചെറുതോ, കരുത്തുള്ളതോ ശക്തി കുറഞ്ഞതോ, സമ്പന്നമോ ദരിദ്രമോ ഏതു വിധത്തിലുള്ള രാജ്യങ്ങളാകട്ടെ അവയ്ക്ക് തുല്യസ്ഥാനമാണുള്ളതെന്നാണ് തങ്ങളുടെ വിശ്വാസമെന്നും എല്ലാ രാജ്യങ്ങളുടേയും കൂട്ടായ ഇടപെടലിലൂടെ മാത്രമേ ആഗോള കാര്യങ്ങളില്‍ തീരുമാനങ്ങള്‍ ഉണ്ടാകാവൂ എന്നും ചൈന അറിയിച്ചു.
1991-ല്‍ സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷം മുന്‍നിര രാഷ്ട്രങ്ങളിലൊന്നായി ചൈനയുടെ തിരിച്ചു വരവ് ലോകരാഷ്ട്രീയരംഗത്തെ ഏറ്റവും പ്രധാനപ്പെട്ട സംഭവമായാണ് നിരീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ 40 കൊല്ലത്തിനിടെ ചൈന നേടിയെടുത്ത സാമ്പത്തിക-സൈനിക വികസനത്തിനും പ്രസിഡന്റ് ഷി ജിന്‍പിങ് നേടിക്കൊണ്ടിരിക്കുന്ന അധികാരമുന്നേറ്റത്തിനും തക്കതായ പ്രതിരോധം സൃഷ്ടിക്കേണ്ടതുണ്ടെന്ന് ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന രാഷ്ട്രനേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു.
ലോകത്തിലെ സമ്പന്നരാജ്യങ്ങളില്‍ ഉള്‍പ്പെടുന്ന യുഎസ്, കാനഡ, ബ്രിട്ടന്‍, ജര്‍മനി, ഇറ്റലി, ഫ്രാന്‍സ്, ജപ്പാന്‍ എന്നിവയുടെ കൂട്ടായ്മയായ ജി-7 ന്റെ ഈ വര്‍ഷത്തെ സമ്മേളനം ബ്രിട്ടനില്‍ നടക്കുന്നതിനിടെയാണ് ചൈനയ്ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ നേതൃത്വത്തിലുള്ള സംഘം ഐകകണ്ഠ്യേന തീരുമാനം കൈക്കൊണ്ടത്. തങ്ങളുടെ എതിരാളിയായ ഷി ജിന്‍പിങ്ങിനെ തളര്‍ത്താന്‍ വികസ്വരരാജ്യങ്ങള്‍ക്ക് സാമ്പത്തിക സഹായവും അടിസ്ഥാനസൗകര്യവികസനവുമൊരുക്കി തങ്ങളുടെ ഭാഗത്ത് ചേര്‍ത്തു നിര്‍ത്താനുള്ള തീരുമാനവും ജി-7 എടുത്തിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ