കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ഒരു നഗരമാകെ കൈയടക്കിയിരിക്കുകയാണ് ഒരുകൂട്ടം ആടുകൾ. ഇംഗ്ലണ്ടിലെ വെയ്ൽസിലുള്ള ലൻഡുട്നോ എന്ന നഗരത്തിലാണ് ആടുകൾ കൂട്ടമായി വീണ്ടും എത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം സമാനമായ രീതിയിൽ ഈ നഗരത്തിൽ ആടുകൾ കൂട്ടമായി എത്തിയിരുന്നു.
ഒരു വർഷത്തിനിപ്പുറം നഗരത്തിൽ വീണ്ടും സന്ദർശനത്തിനെത്തിയ ആടുകളുടെ എണ്ണം കണ്ട് അമ്പരക്കുകയാണ് പ്രദേശവാസികൾ. ആടുകളിലെ വന്ധ്യകരണ കുത്തിവെയ്പ്പുകൾ കോവിഡ് വ്യാപനം മൂലം നടക്കാത്തതാണ് അവയുടെ എണ്ണം പെരുകാനുള്ള കാരണം. ആടുകൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വതന്ത്ര വിഹാരം നടത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
പാറക്കൂട്ടങ്ങൾ ഏറെയുള്ള ഗ്രേറ്റ് ഒർമെ എന്ന പ്രദേശത്തു നിന്നു കാശ്മീരി ഇനത്തിൽപ്പെട്ട ആടുകൾ ശൈത്യകാലത്തും വസന്തകാലത്തും ഭക്ഷണം തേടി നഗരത്തിലേക്കിറങ്ങുക പതിവാണ്. വിക്ടോറിയ രാജ്ഞിയുടെ കാലത്ത് ഒരു പ്രഭുവിന് സമ്മാനമായി ഏതാനും കാശ്മീരി ആടുകളെ നൽകിയിരുന്നു. ഇതോടെയാണ് ഈ പ്രദേശത്ത് കാശ്മീരി ആടുകൾ എത്തുന്നത്.
പ്രഭുവിന്റെ തോട്ടത്തിൽ നിന്നു രക്ഷപ്പെട്ട ആടുകൾ വനപ്രദേശത്ത് സ്വൈര്യവിഹാരം നടത്തിത്തുടങ്ങി. ഒരു നൂറ്റാണ്ട് കഴിഞ്ഞപ്പോഴേക്കും അവയുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായി കഴിഞ്ഞിരുന്നു. 2000ലെ കണക്കുകൾ പ്രകാരം 220 കശ്മീരി ആടുകളാണ് പ്രദേശത്തുണ്ടായിരുന്നത്. ജനങ്ങൾക്ക് കാര്യമായ ശല്യം ആടുകൾ ഉണ്ടാക്കിയിരുന്നില്ലെങ്കിലും അവയുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവുണ്ടാകുന്നത് പ്രദേശവാസികളുടെ ആശങ്ക വർധിപ്പിച്ചു.
ഇതോടെ പ്രാദേശിക നേതൃത്വങ്ങൾ ഒത്തുകൂടി അവയെ യുകെയുടെ പല ഭാഗങ്ങളിലേക്ക് മാറ്റാനും വന്ധ്യകരിക്കാനും തീരുമാനിക്കുകയായിരുന്നു. 2019വരെ വന്ധ്യകരണ കുത്തിവയ്പ്പുകൾ ആടുകളിൽ കൃത്യമായി എടുത്തിരുന്നു. എന്നാൽ കോവിഡ് വ്യാപനവും തുടർന്നുണ്ടായ നീണ്ട ലോക്ഡൗണുകളും മൂലം 2020ൽ ഇവയ്ക്ക് കുത്തിവയ്പ്പ് നൽകാൻ സാധിച്ചില്ല. ഇതോടെ ആടുകളുടെ എണ്ണം വീണ്ടും പെരുകുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ