ന്യൂയോര്‍ക്ക്: യുക്രൈനില്‍ സൈനിക നടപടി തുടരുന്ന റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി അമേരിക്ക നിരോധിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണ് പ്രഖ്യാപനം നടത്തിയത്. രാജ്യത്ത് എണ്ണ വിലക്രമാതീതമായി ഉയരാതിരിക്കാന്‍ പരമാവധി ശ്രമിക്കുമെന്നും ജോ ബൈഡന്‍ വ്യക്തമാക്കി. അതിനിടെ ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദക രാജ്യമായ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി അമേരിക്ക നിരോധിച്ചത് നിലവില്‍ തന്നെ ഉയര്‍ന്നുനില്‍ക്കുന്ന അസംസ്‌കൃത എണ്ണ വില വീണ്ടും കുതിച്ചുയരാന്‍ ഇടയാക്കുമോ എന്ന ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.
പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയില്‍നിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതി വിലക്കിയാല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാവുമെന്ന് റഷ്യ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില ബാലരിന് 300 ഡോളര്‍ വരെയാവുമെന്നാണ് റഷ്യന്‍ ഉപപ്രധാനമന്ത്രി അലക്സാണ്ടര്‍ നൊവാകിന്റെ മുന്നറിയിപ്പ്.
റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി അമേരിക്ക നിരോധിച്ചു
യൂറോപ്യന്‍ മാര്‍ക്കറ്റില്‍ റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഒന്നില്ലാത്ത അവസ്ഥ അസാധ്യമാണെന്ന് നൊവാക് അഭിപ്രായപ്പെട്ടു. ഒരു വര്‍ഷത്തേക്കെങ്കിലും അതാണ് സ്ഥിതി. ഒരു വര്‍ഷത്തിനപ്പുറം റഷ്യന്‍ എണ്ണയ്ക്കു പകരം സംവിധാനമുണ്ടാക്കിയാല്‍ പോലും അവര്‍ക്കത് താങ്ങാനാവില്ലെന്ന് നൊവാക് ചൂണ്ടിക്കാട്ടി.
റഷ്യയ്ക്കെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍ ആലോചിക്കുന്നതിനിടെയാണ് നൊവാക്കിന്റെ മുന്നറിയിപ്പ്. ഉപരോധവുമായി മുന്നോട്ടുപോവുകയാണെങ്കില്‍ വരുന്ന ഊര്‍ജ പ്രതിസന്ധിയെക്കുറിച്ച് നേതാക്കള്‍ യൂറോപ്പിലെ ജനങ്ങളോടു പറയണമെന്ന് നൊവാക് ആവശ്യപ്പെട്ടു. റഷ്യന്‍ എണ്ണ വിലക്കിയാല്‍ അത് മേഖലയില്‍ ഊര്‍ജ അസ്ഥിരതയുണ്ടാക്കും. ജനങ്ങളായിരിക്കും അതിന്റെ ഇരകളെന്നും നൊവാക് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ