വാഷിങ്ടണ്‍: യുക്രൈന് പോര്‍ വിമാനങ്ങള്‍ നല്‍കാനുള്ള പോളണ്ടിന്റെ തീരുമാനത്തെ എതിര്‍ത്ത് അമേരിക്ക. പോളണ്ടിന്റെ തീരുമാനം ആശങ്കാജനകമാണ്. ഇത് നാറ്റോ നയങ്ങള്‍ക്ക് എതിരാണെന്നും പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.
റഷ്യക്കെതിരെ പോരാടാന്‍ യുക്രൈന് മിഗ് 29 ജെറ്റുകള്‍ അടക്കം നല്‍കാനാണ് പോളണ്ട് തീരുമാനിച്ചിരുന്നത്. യുക്രൈന് യുദ്ധവിമാനങ്ങള്‍ നല്‍കാനുള്ള പോളണ്ടിന്റെ തീരുമാനം വാഷിങ്ടണുമായി കൂടിയാലോചിച്ച് ഉള്ളതല്ലെന്ന് യു എസ് വിദേശകാര്യ അണ്ടര്‍ സെക്രട്ടറി നുലന്‍ഡ് പറഞ്ഞു.
അതിനിടെ യുക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശത്തില്‍ ഇതുവരെ 1335 സിവിലിയന്മാര്‍ കൊല്ലപ്പെട്ടതായി യുഎന്‍ മനുഷ്യാവകാശ സംഘടന അറിയിച്ചു. ഇതില്‍ 38 കുട്ടികളും ഉള്‍പ്പെടുന്നു. എന്നാല്‍ 474 സിവിലിയന്മാര്‍ കൊല്ലപ്പെട്ടെന്നാണ് യുക്രൈന്‍ ഔദ്യോഗികമായി അറിയിക്കുന്നത്. എന്നാല്‍ മരണസംഖ്യ ഇതിലും ഏറെയായിരിക്കുമെന്ന് യു എന്‍ സംഘടന വിലയിരുത്തുന്നു.
ഇന്നും വെടിനിര്‍ത്തല്‍
അതിരൂക്ഷ പോരാട്ടം നടക്കുന്ന യുക്രൈന്‍ നഗരങ്ങളില്‍ റഷ്യ ഇന്നും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഈ മേഖലയില്‍ നിന്നും സാധാരണക്കാരെ ഒഴിപ്പിക്കുന്നതിനായിട്ടാണ് വെടിനിര്‍ത്തല്‍. ഇന്ത്യന്‍ സമയം 12.30 മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരും. ഒഴിപ്പിക്കലിനായി സുരക്ഷിത പാതകള്‍ ഒരുക്കുമെന്ന് റഷ്യ അറിയിച്ചു.
യുക്രൈന്‍ തലസ്ഥാനമായ കീവ്, ചെര്‍ണീവ്, സുമി, ഹാര്‍കീവ്, മാരിയൂപോള്‍, സപോര്‍ഷ്യ തുടങ്ങിയ നഗരങ്ങളിലെല്ലാം മാനുഷിക ഇടനാഴി തുറക്കുമെന്ന് റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. വെടിനിര്‍ത്തല്‍ പ്രഖ്യാപനം റഷ്യ ലംഘിക്കുന്നതായി യുക്രൈന്‍ ആരോപിച്ചിരുന്നു. റഷ്യ, യുക്രൈന്‍ ക്ലബ്ബുകളിലെ കളിക്കാര്‍ക്കും പരിശീലകര്‍ക്കും കരാര്‍ റദ്ദാക്കി രാജ്യം വിടാമെന്ന് ഫിഫ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ