കീവ്: യുക്രൈനിനായി അവസാന ശ്വാസം വരെ പോരാടുമെന്ന് പ്രസിഡന്റ് വൊളോദിമര്‍ സെലന്‍സ്‌കി. ബ്രിട്ടനിലെ എംപിമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സെലന്‍സ്‌കി. വില്യം ഷെക്‌സ്പിയറുടെ വാക്കുകള്‍ ഉദ്ധരിച്ചായിരുന്നു സെലന്‍സ്‌കിയുടെ പ്രസംഗം.
ഒപ്പം നിൽക്കണമെന്നും ആയുധം തന്നും റഷ്യയ്ക്കെതിരെ കൂടുതൽ ഉപരോധം കൊണ്ടുവന്നും സഹായിക്കണമെന്ന് ബ്രിട്ടിഷ് പാർലമെന്റിനോട് സെലെൻസ്കി ആവശ്യപ്പെട്ടു. എന്തു ചെയ്യണമെന്ന അനിശ്ചിതത്വം ഇനിയും അരുത്. തീരുമാനമെടുക്കാൻ വൈകിക്കരുതെന്നും വിഡിയോ ലിങ്കിലൂടെ നടത്തിയ പ്രസംഗത്തിൽ ബ്രിട്ടിഷ് എംപിമാരോട് സെലെൻസ്കി അഭ്യർത്ഥിച്ചു.
‘വേണോ വേണ്ടയോ എന്ന ചോദ്യമാണ് നമുക്കു മുന്നിലുള്ളത്. ഉത്തരമെന്തെന്ന കാര്യത്തിൽ സംശയമില്ല: തീർച്ചയായും വേണം’: വില്യം ഷെയ്ക്സ്പിയറുടെ ഹാംലറ്റ് നാടകത്തിലെ വരികളുമായി സെലെൻസ്കി ബ്രിട്ടിഷ് എംപിമാരുടെ വൻ കരഘോഷം ഏറ്റുവാങ്ങി. നേരത്തേ ഇയു പാർലമെന്റിലും യുഎസ് കോൺഗ്രസിലും യുക്രൈൻ വിഷയം അവതരിപ്പിച്ചിട്ടുള്ള സെലെൻസ്കിയുടെ പ്രത്യേക അഭ്യർഥനപ്രകാരമാണ് ബ്രിട്ടീഷ് ജനസഭയിൽ പ്രസംഗിക്കാൻ അവസരം നൽകിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ