സ്‌കൂളിന് നേരെ റഷ്യന്‍ വ്യോമാക്രമണം; അറുപതു പേര്‍ കൊല്ലപ്പെട്ടെന്ന് യുക്രൈന്‍

അതേസമയം, മറ്റൊരു റഷ്യന്‍ യുദ്ധക്കപ്പല്‍ കൂടി തകര്‍ത്തതായി യുക്രൈന്‍ അവകാശപ്പെട്ടു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


കിഴക്കന്‍ യുക്രൈനില്‍ സ്‌കൂളിന് നേരെ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ അറുപതുപേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ലുഗാന്‍സ്‌ക് ഗവര്‍ണറാണ് ഇക്കാര്യം അറിയിച്ചതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ജനങ്ങള്‍ അഭയം തേടിയ സ്‌കൂളാണ് റഷ്യന്‍ സൈന്യം ബോംബിട്ട് തകര്‍ത്തത് എന്ന് ഗവര്‍ണര്‍ സെര്‍ജി ഗൈദായി പറഞ്ഞതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച രാത്രിയാണ് ആക്രമണം നടന്നത് എന്നാണ് റിപ്പോര്‍ട്ട്. 

'ബോംബാക്രമണത്തില്‍ സ്‌കൂള്‍ പൂര്‍ണമായി തകര്‍ന്നു. 90 പേര്‍ ഇവിടെയുണ്ടായിരുന്നു. 27പേരെ രക്ഷപ്പെടുത്തി.'-ഗവര്‍ണര്‍ പറഞ്ഞതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. 

രാത്രിയില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. വീണ്ടും ആക്രമണം ഉണ്ടായേക്കുമെന്ന് ഭയമുണ്ടായിരുന്നു. എന്നാല്‍ ഞായറാഴ്ച രാവിലെ രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചു. ബിലോഗോറിവ്ക എന്ന ഗ്രാമത്തിലാണ് ആക്രമണം നടന്നത്. ഇവിടെത്തന്നെ പതിനൊന്നുപേര്‍ അഭയം പ്രാപിച്ചിരുന്ന വീടിന് നേരെയും റഷ്യന്‍ ആക്രമണം നടന്നതായി ഗവര്‍ണര്‍ പറഞ്ഞു. 

അതേസമയം, മറ്റൊരു റഷ്യന്‍ യുദ്ധക്കപ്പല്‍ കൂടി തകര്‍ത്തതായി യുക്രൈന്‍ അവകാശപ്പെട്ടു. ഡ്രോണ്‍ ആക്രമണത്തിലൂടെയാണ് കരിങ്കടലിലെ സ്‌നേക് ദ്വീപിനു സമീപം റഷ്യന്‍ കപ്പല്‍ തകര്‍ത്തത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ യുക്രൈന്‍ സൈന്യം പുറത്തുവിട്ടു. ബേയ്‌റക്തര്‍ വിഭാഗത്തില്‍പ്പെട്ട ഡ്രോണിന്റെ സഹായത്തോടെ വിക്ഷേപിച്ച മിസൈല്‍ ഉപയോഗിച്ചാണ് കപ്പല്‍ തകര്‍ത്തതെന്ന് യുക്രൈന്‍ സൈന്യം അവകാശപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com