മതനിന്ദ ആരോപിച്ച് പാകിസ്ഥാനില്‍ ചൈനീസ് എഞ്ചിനീയറെ അറസ്റ്റ് ചെയ്തു. കൊഹിസ്ഥാന്‍ ജില്ലയില്‍ ഹൈഡ്രോ പവര്‍ പ്രോജക്ടില്‍ ജോലി ചെയ്യുന്ന എഞ്ചിനീയറെ ഞായറാഴ്ചയാണ് അറസ്റ്റ് ചെയ്തത്.
ജോലി സ്ഥലത്തുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അല്ലാഹുവിനെ അധിക്ഷേപിക്കുന്ന തരത്തില്‍ ഇയാള്‍ പ്രതികരിച്ചു എന്നാണ് പൊലീസ് പറയുന്നത്. ശേഷം, ഹൈഡ്രോ പവര്‍ പ്രോജക്ടിന് മുന്നില്‍ ഇയാളെ ആക്രമിക്കാന്‍ വന്‍ ആള്‍ക്കൂട്ടം ഉണ്ടായി. ഇതിന് പിന്നാലെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തയാളുടെ വിവരങ്ങള്‍ പാകിസ്ഥാന്‍ പുറത്തുവിട്ടിട്ടില്ല.
റംസാന്‍ കാലത്ത് ജോലി ചെയ്യുന്നതില്‍ തൊഴിലാളികള്‍ വീഴ്ച വരുത്തി എന്നാരോപിച്ചാണ് എഞ്ചിനീയറും തൊഴിലാളികളും തമ്മില്‍ തര്‍ക്കമുണ്ടായത്. വിഷയം പുറത്തറിഞ്ഞതിന് പിന്നാലെ നൂറുകണക്കിന് ആളുകള്‍ ഹൈഡ്രോ പവര്‍ പ്രോജക്ടിന് മുന്നില്‍ തടിച്ചുകൂടി. ചൈനയേയും പാകിസ്ഥാനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കാരക്കോറം ഹൈവേ ജനക്കൂട്ടം ഉപരോധിച്ചു. ജനക്കൂട്ടത്തെ പിരിച്ചുവിടാനായി പൊലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു. ഇയാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചതിന് പിന്നാലെയാണ് ജനക്കൂട്ടം പിരിഞ്ഞുപോയത്. ഹൈഡ്രോ പവര്‍ പ്രോജക്ടില്‍ ജോലി ചെയ്യുന്ന ചൈനീസ് പൗരന്‍മാര്‍ക്ക് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
പാകിസ്ഥാനില്‍ മതനിന്ദ ആരോപിച്ച് ആളുകളെ മര്‍ദിച്ചു കൊലപ്പെടുത്തുന്നത് പതിവാണ്. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ഒരു ശ്രീലങ്കന്‍ പൗരനെ ആള്‍ക്കൂട്ടം മര്‍ദിച്ച് തീകൊളുത്തി കൊന്നിരുന്നു.
ചൈനീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെയുള്ള ആക്രമണങ്ങളും പാകിസ്ഥാനില്‍ തുടര്‍ക്കഥയാണ്. 2021ല്‍ ചൈനീസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ നടന്ന ചാവേര്‍ ബോംബ് ആക്രമണത്തില്‍ 9 പേര്‍ കൊല്ലപ്പെട്ടിരുന്നു.
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ