ഇസ്ലാമാബാദ്: വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദാരി മെയ് മാസത്തിൽ ഇന്ത്യ സന്ദർശിക്കുമെന്ന് പാകിസ്ഥാൻ. ഗോവയിൽ വെച്ചു നടക്കുന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗൈനസേഷനിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനാണ് പാക് മന്ത്രി എത്തുന്നത്.
മെയ് 4,5 തീയതികളിൽ നടക്കുന്ന യോഗത്തിൽ പാകിസ്ഥാൻ സംഘത്തെ ബിലാവൽ ഭൂട്ടോ സർദാരി നയിക്കുമെന്ന് പാകിസ്ഥാൻ വിദേശകാര്യ വക്താവ് മുംതാസ് സഹാറ ബലോച് പറഞ്ഞു.
തങ്ങൾ പങ്കെടുക്കുന്നതോടെ മേഖലയിൽ വിദേശകാര്യ നയങ്ങളിൽ പാകിസ്ഥാന്റെ പ്രാധാന്യവും എസ് സി ഒ യുമായുള്ള തങ്ങളുടെ രാജ്യത്തിന്റെ പ്രതിബദ്ധത വ്യക്തമാക്കാനും സാധിക്കുമെന്ന് മുംതാസ് കൂട്ടിച്ചേർത്തു.
മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് 2014ൽ ഇന്ത്യാ സന്ദർശനം നടത്തിയതിന് ശേഷം, ആദ്യമായാണ് പാകിസ്ഥാനിൽ നിന്ന് ഒരു മുതിർന്ന രാഷ്ട്രീയ നേതാവ് ഇന്ത്യാ സന്ദർശനത്തിന് എത്തുന്നത്.
ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ അധ്യക്ഷ സ്ഥാനം നിലവിൽ ഇന്ത്യക്കാണ്. എല്ലാ അംഗങ്ങളെയും യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യ ക്ഷണിച്ചിരുന്നു.
'എസ് സി ഒയുടെ അധ്യക്ഷ സ്ഥാനം വഹിക്കുന്നതിനാൽ, പതിവുപോലെ പാകിസ്ഥാൻ അടക്കമുള്ള എല്ലാ അംഗരാജ്യങ്ങൾക്കും ക്ഷണം നൽകിയിരുന്നു. അവരെല്ലാം പരിപാടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ'- ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
2019ലെ പുൽവാമ ആക്രമണത്തിന് ശേഷം, പാകിസ്ഥാനുമായി ഇന്ത്യ നയതന്ത്ര ബന്ധങ്ങളിൽ സഹകരിക്കുന്നില്ല. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എടുത്തു കളഞ്ഞതിൽ യുഎന്നിൽ അടക്കം പാകിസ്ഥാൻ ഇന്ത്യയുമായി കൊമ്പുകോർക്കുന്നുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ കീവിന് മുകളിൽ പ്രത്യക്ഷപ്പെട്ട വിചിത്ര വെളിച്ചം, പിന്നിൽ റഷ്യയോ?; ചർച്ച ചെയ്ത് സോഷ്യൽ മീഡിയ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ