വീണ്ടും ചൈനീസ് ചാര ബലൂണ്‍ കണ്ടെത്തിയെന്ന ആരോപണവുമായി അമേരിക്ക. കഴിഞ്ഞദിവസം,തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ ചൈനീസ് ചാര ബലൂണ്‍ കണ്ടെത്തിയെന്ന് അമേരിക്കന്‍ പ്രതിരോധ വകുപ്പ് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെ, വെള്ളിയാഴ്ച രാത്രി വീണ്ടും ചൈനീസ് ചാര ബലൂണ്‍ ശ്രദ്ധയില്‍പ്പെട്ടെന്നാണ് പെന്റഗണ്‍ ആരോപിക്കുന്നത്. ലാറ്റിന്‍ അമേരിക്കയില്‍ ചൈനീസ് ബലൂണ്‍ സഞ്ചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടെന്നാണ് പെന്റഗണ്‍ ആരോപണം.
ഇതിന് പിന്നാലെ, യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കണ് ചൈനയിലേക്ക് നടത്താനിരുന്ന യാത്ര റദ്ദാക്കി. 'ലാറ്റിന്‍ അമേരിക്കയിലേക്ക് ഒരു ബലൂണ്‍ കടന്നുപോകുന്നതിന്റെ റിപ്പോര്‍ട്ട് കിട്ടി. ഇത് മറ്റൊരു ചൈീനീസ് നിരീക്ഷണ ബലൂണ്‍ ആണെന്നാണ് ഞങ്ങള്‍ കരുതുന്നത്'- പെന്റഗണ്‍ വക്താവ് പാറ്റ് റെയ്ഡര്‍ പറഞ്ഞു.
ബലൂണിന്റെ കൃത്യമായ സ്ഥാനം പെന്റഗണ്‍ വ്യക്തമാക്കിയിട്ടില്ല. ബലൂണ്‍ വെടിവെച്ചിടേണ്ടതില്ല എന്നാണ് പെന്റഗണ്‍ നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം, അമേരിക്കന്‍ ആരോപണം തള്ളി ചൈന രംഗത്തെത്തി. ആശയക്കുഴപ്പം സംഭവിച്ചതില്‍ ചൈന ഖേദം പ്രകടിപ്പിച്ചു. കണ്ടത് കാലാവസ്ഥ നിരീക്ഷണ സംവിധാനമാണെന്നാണ് ചൈനയുടെ വിശദീകരണം.
'അമേരിക്കന്‍ വ്യോമപാതയിലേക്ക് ചൈനീസ് എയര്‍ഷിപ്പ് കടന്നുവന്നതില്‍ ഖേദം പ്രകടിപ്പിക്കുന്നു. കാലാവസ്ഥ നിരീക്ഷണത്തിന് ഉപയോഗിക്കുന്ന ഒരു സിവിലിയന്‍ എയര്‍ഷിപ്പാണ് ഇത്.'- ചൈനീസ് വിദേശകാര്യ മന്ത്രാലം വ്യക്തമാക്കി.
ശക്തമായ കാറ്റില്‍ ലക്ഷ്യം തെറ്റിയതാണെന്നും ചാര ബലൂണ്‍ അല്ലെന്നും ചൈന വീശദീകരിച്ചു. ചാര ബലൂണുകള്‍ കണ്ടെത്തിയെന്ന ആരോപണം യുഎസ് മാധ്യമങ്ങള്‍ പെരുപ്പിച്ചു കാണിക്കുകയാണെന്നും ചൈന ആരോപിച്ചു. രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ചൈന കുറ്റപ്പെടുത്തി.
ഈ വാര്‍ത്ത കൂടി വായിക്കൂ മതനിന്ദ; പാകിസ്ഥാനിൽ വിക്കിപീഡിയ നിരോധിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ