ന്യൂയോര്‍ക്ക്: വിമാനയാത്രക്കിടെ യാത്രക്കാരിയെയും മകളെയും സഹയാത്രികൻ ലൈംഗികമായി അതിക്രമിച്ച സംഭവത്തിൽ യുഎസിലെ പ്രമുഖ വിമാന കമ്പനിയായ ഡെല്‍റ്റ എയര്‍ലൈന്‍സിനെതിരെ നഷ്ടപരിഹാരക്കേസ്. രണ്ട് മില്യൺ ഡോളർ (16.5 കോടി രൂപ) ആണ് നഷ്‌ടപരിഹാരമായി നൽകാൻ ഈസ്റ്റേണ്‍ ഡിസ്ട്രിക്റ്റ് ഓഫ് ന്യൂയോര്‍ക്ക് ജില്ലാ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ന്യൂയോര്‍ക്ക് സിറ്റിയിലെ ജെഎഫ്‌കെ വിമാനത്താവളത്തില്‍ നിന്ന് ഗ്രീസിലെ ആതന്‍സിലേക്കുള്ള ഒമ്പത് മണിക്കൂര്‍ നീണ്ട യാത്രക്കിടെയാണ് യാത്രക്കാര്‍ക്ക്, മദ്യലഹരിയിലായിരുന്ന സഹയാത്രക്കാരനില്‍ നിന്ന് അതിക്രമം നേരിടേണ്ടി വന്നത്.
വിമാനത്തിലെ ജീവനക്കാരോട് സഹായം തേടിയെങ്കിലും അത് അവഗണിച്ചുവെന്നും കുറ്റാരോപിതനായ യാത്രക്കാരന് കൂടുതല്‍ മദ്യം നൽകിയെന്നും യാത്രക്കാരി നൽകിയ പരാതിയിൽ പറയുന്നു. വിമാനക്കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായ അവഗണനയ്ക്കും അശ്രദ്ധയ്ക്കുമാണ് നഷ്ടപരിഹാരക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈ 26നാണ് സംഭവം. മദ്യലഹരിയിലായിരുന്ന യാത്രക്കാരന്‍ യാത്രയിലുടനീളം വളരെ മോശമായി പെരുമാറിയെന്നും പലതവണ ശരീരത്തില്‍ സ്പര്‍ശിച്ചതായും പരാതിയിൽ ചൂണ്ടിക്കാട്ടി. ലൈംഗികാതിക്രമത്തെ കുറിച്ച് പരാതിപ്പെട്ടിട്ടും അധികൃതരെ വിവരമറിയിക്കാതെ യാത്രക്കാരനെ വിമാനത്തില്‍ നിന്ന് പുറത്തുപോകാന്‍ വിമാനത്തിലെ ജീവനക്കാര്‍ അനുവദിച്ചതായും പരാതിയിലുണ്ട്.
വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ ജീവനക്കാര്‍ വിമാനത്തിലെ അനിഷ്ടസംഭവത്തിലെ ഖേദപ്രകടനമെന്ന നിലയില്‍ യുവതിയ്ക്കും മകള്‍ക്കും 5,000 മൈല്‍ സൗജന്യവിമാന യാത്ര അനുവദിക്കാമെന്ന് അറിയിച്ചതായും പരാതിയില്‍ പറയുന്നു. യാത്രക്കാര്‍ക്ക് അസൗകര്യം സൃഷ്ടിക്കുന്ന യാത്രക്കാര്‍ക്കെതിരെ കമ്പനി കടുത്ത നിലപാട് എടുക്കുമെന്നും യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും ഡെല്‍റ്റ വിമാനക്കമ്പനി പിന്നീട് പ്രതികരിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ