സിഡ്‌നി: ഓസ്‌ട്രേലിയയില്‍ കര്‍ഷകന്‍ മുതലയുടെ ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. മുതലയുടെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ചവിട്ടുകയാണ് ആദ്യം ചെയ്തത്. ഇത് ഫലം കാണാതെ വന്നതോടെ, അറ്റകൈ പ്രയോഗം എന്ന നിലയില്‍ മുതലയുടെ കണ്ണില്‍ കടിക്കുകയാണ് ചെയ്തത്. കടിയേറ്റ മുതല പിടിവിട്ടതായി കര്‍ഷകന്‍ അവകാശപ്പെടുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കര്‍ഷകനെ ഈയാഴ്ച ഡിസ്ചാര്‍ജ് ചെയ്‌തേക്കും.
ഫിന്നിസ് നദിക്ക് സമീപം ഒരുമാസം മുന്‍പാണ് സംഭവം. നദിയുടെ തീരത്ത് വേലികെട്ടാന്‍ പോകുന്നതിനിടെ കോളിന്‍ ഡെവറക്‌സ് എന്ന കര്‍ഷകനെയാണ് മുതല ആക്രമിച്ചത്. 60കാരന്റെ വലത്തെ കാലിലാണ് മുതല ആക്രമിച്ചത്. ചവിട്ടി മുതലയെ കുടഞ്ഞുകളയാന്‍ ശ്രമിച്ചു. എന്നാല്‍ ഇത് വിജയിച്ചില്ല. അതിനിടെ മുതല വെള്ളത്തിന്റെ അടിയിലേക്ക് വലിച്ചിഴയ്ക്കാന്‍ ശ്രമിച്ചതായും കര്‍ഷകന്‍ പറയുന്നു.
മുതലയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മറ്റുവഴികള്‍ ഇല്ലാതെ വന്നതോടെ, മുതലയുടെ കണ്‍പോളയില്‍ കടിക്കുകയായിരുന്നു. കടിയേറ്റ മുതല തന്നെ വിട്ട് വെള്ളത്തിലേക്ക് പിന്തിരിഞ്ഞതായും കര്‍ഷകന്‍ പറയുന്നു.
ആക്രമിക്കാന്‍ വേണ്ടി വീണ്ടും തന്നെ മുതല പിന്തുടര്‍ന്നെങ്കിലും അല്‍പ്പസമയത്തിനകം പിന്തിരിഞ്ഞതായും കര്‍ഷകന്‍ പറയുന്നു. തുടര്‍ന്ന് സഹോദരന്‍ എത്തിയാണ് തന്നെ ആശുപത്രിയില്‍ എത്തിച്ചത്. കാലില്‍ ആഴത്തിലാണ് മുറിവേറ്റത്. കഴിഞ്ഞ ഒരുമാസമായി ചികിത്സയിലാണ്. അതിനിടെ തൊലി വച്ചുപിടിപ്പിച്ചതായും കര്‍ഷകന്‍ പറയുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ