മോസ്കോ: ഉരുളക്കിഴങ്ങ് ചീഞ്ഞളിഞ്ഞതില്‍ നിന്നുണ്ടായ വിഷവാതകം ശ്വസിച്ച് കുടുംബത്തിലെ നാല് പേര്‍ മരിച്ചു. റഷ്യയിലെ ലൈഷെവോയിലാണ് സംഭവം. കുടുംബത്തിലെ എട്ടു വയസുകാരി മാത്രമാണ് രക്ഷപ്പെട്ടത്. വീട്ടാവശ്യങ്ങൾക്കുള്ള പച്ചക്കറികൾ ബേസ്മെന്റിലായിരുന്നു സൂക്ഷിച്ചിരുന്നത്.
ബേസ്‌മെന്റിലേക്ക് ആദ്യം പോയത് 42കാരനായ മിഖായേല്‍ ചെലിഷെവ് ആയിരുന്നു. ഇദ്ദേഹം നിയമ പ്രൊഫസറാണ്. ബോസ്‌മെന്റിനുള്ളില്‍ കയറിയ മിഖായേല്‍ ചീഞ്ഞളിഞ്ഞ ഉരുളക്കിഴങ്ങില്‍ നിന്നും വമിച്ച വിഷവാതകം ശ്വസിച്ച് ബോധരഹിതനാവുകയും പിന്നാലെ മരണപ്പെടുകയുമായിരുന്നു. ഭര്‍ത്താവിനെ ഏറെ നേരമായിട്ടും കാണാതായതോടെയാണ് അനസ്താസിയ ബേസ്‌മെന്റിലേക്ക് ചെന്നത്.
അവരും സമാനമായ രീതിയില്‍ വിഷവാതകം ശ്വസിച്ച് ബോധരഹിതയായി. പിന്നീട് ഇരുവരെയും അന്വേഷിച്ചെത്തിയ 18കാരനായ മകന്‍ ജോര്‍ജിനും ഇതേ അപകടം തന്നെ സംഭവിച്ചു. മൂന്ന് പേരെയും കാണാതായതോടെ അനസ്താസിയയുടെ അമ്മ ഇറൈഡ സഹായത്തിനായി അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു.
എന്നാല്‍ അവര്‍ വരുന്നതിന് മുന്‍പ് തന്നെ എട്ടു വയസുകാരിയെ തനിച്ചാക്കി ഇറൈഡ ബേസ്‌മെന്റില്‍ ഇറങ്ങി. അവരും വിഷവാതകം ശ്വസിച്ചു മരിക്കുകയായിരുന്നു. സ്ഥലത്തെത്തിയ അയല്‍വാസികള്‍ ഉടന്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി പരിശോധിച്ചപ്പോള്‍ ബേസ്‌മെന്റിനുള്ളില്‍ നാല് പേരെയും മരിച്ച നിലയില്‍ കണ്ടെത്തി. വൈദ്യ പരിശോധനയില്‍ നാല് പേരുടെയും മരണം ഉരുളക്കിഴങ്ങില്‍ നിന്നും വമിച്ച വിഷവാതകം കാരണമാണെന്ന് സ്ഥിരീകരിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ