ടോക്കിയോ: ജപ്പാനില്‍ ഭൂകമ്പത്തില്‍ മരണം 62 ആയി. ഭൂകമ്പം കൂടുതല്‍ നാശം വിതച്ച ഇഷികാവ പ്രിഫെക്ചറിലെ നോട്ടോ പെനിന്‍സുലയിലെ വാജിമയിലും സുസുവിലുമാണ് കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ദുരന്തത്തില്‍ 20-ലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. തകര്‍ന്ന വീടുകള്‍ക്കടിയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന ആശങ്കയിലാണ് രക്ഷാപ്രവര്‍ത്തകര്‍.
നോട്ടോവയില്‍ കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടായേക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച ഉണ്ടായ ഭൂകമ്പത്തില്‍ പ്രധാന ദ്വീപായ ഹോണ്‍ഷുവിലെ ഇഷികാവ പ്രവിശ്യയില്‍ ഒരു മീറ്ററിലധികം ഉയരത്തില്‍ സുനാമി തിരമാലകള്‍ക്ക് കാരണമാവുകയും തീപിടിത്തമുണ്ടാവുകയും ചെയ്തു.
റോഡുകള്‍ വിണ്ടുകീറുകയും വന്‍തോതില്‍ നാശനഷ്ടമുണ്ടാക്കുകയും ചെയ്തു. ഹോണ്‍ഷുവിന്റെ പടിഞ്ഞാറന്‍ തീരത്ത് 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടര്‍ന്ന് തുടര്‍ചലനങ്ങളും ഉണ്ടായി. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് ഒരു ദിവസത്തിന് ശേഷം ഇഷികാവ പ്രിഫെക്ചറിലും സമീപ പ്രദേശങ്ങളിലും തുടര്‍ചലനങ്ങള്‍ ഉണ്ടായി.
പ്രിഫെക്ചറിലെ നോട്ടോ പെനിന്‍സുലയെയാണ് ഭൂകമ്പം സാരമായി ബാധിച്ചത്. നൂറുകണക്കിന് കെട്ടിടങ്ങള്‍ തീയില്‍ നശിക്കുകയും വീടുകള്‍ തകരുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. 31,800-ലധികം ആളുകള്‍ ക്യാമ്പുകളില്‍ അഭയം പ്രാപിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുടെ സര്‍ക്കാര്‍ ബുധനാഴ്ച രാവിലെ അടിയന്തര ടാസ്‌ക് ഫോഴ്സിന്റെ യോഗം ചേരും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ