കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ ഓസ്‌കര്‍ പിസ്റ്റോറിയസിന് പരോള്‍, പുറത്തിറങ്ങുന്നത് 9 വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം

കര്‍ശന നിര്‍ദേശങ്ങളോടെയാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്.
ഓസ്‌കര്‍ പിസ്റ്റോറിയസ് തന്റെ കൃത്രിമകാല്‍ അഴിച്ചുവെച്ച് കോടതിയില്‍ വിചാരണക്കിടെ, മത്സരത്തില്‍ പങ്കെടുക്കുന്നതിനിടെ/ ഫോട്ടോ: എഎഫ്പി
ഓസ്‌കര്‍ പിസ്റ്റോറിയസ് തന്റെ കൃത്രിമകാല്‍ അഴിച്ചുവെച്ച് കോടതിയില്‍ വിചാരണക്കിടെ, മത്സരത്തില്‍ പങ്കെടുക്കുന്നതിനിടെ/ ഫോട്ടോ: എഎഫ്പി

ജോഹന്നാസ് ബര്‍ഗ്: ലോകമെങ്ങുമുള്ള കായിക പ്രേമികള്‍ക്ക് പ്രചോദനമായ പാരാലിംമ്പിക് താരം ഓക്‌സര്‍ പിസ്റ്റോറിയസിന് പരോള്‍. ദക്ഷിണാഫ്രിക്കയിലെ കറക്ഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റാണ് പിസ്റ്റോറിയസ് ഇപ്പോള്‍ വീട്ടിലാണെന്നുള്ള കാര്യം വ്യക്തമാക്കിയത്. കര്‍ശന നിര്‍ദേശങ്ങളോടെയാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കറക്ഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് തയ്യാറായിട്ടില്ല. 

2013 ലെ വാലന്റൈന്‍സ് ദിനത്തിലാണ് കാമുകി റീവ സ്റ്റീന്‍കാമ്പിനെ പിസ്റ്റോറിയസ് കൊലപ്പെടുത്തിയത്. നീണ്ട വിചാരണക്ക് ശേഷം 2016ലാണ് 13 വര്‍ഷവും അഞ്ച് മാസവും പിസ്‌റ്റോറിയസിന് കോടതി ശിക്ഷ വിധിച്ചത്. ഒമ്പത് വര്‍ഷം ശിക്ഷ അനുഭവിച്ചതിന് ശേഷമാണ് ഇപ്പോള്‍ പരോള്‍ അനുവദിച്ചിരിക്കുന്നത്. നവംബറില്‍ പരോളിന് അനുമതി ലഭിച്ചെങ്കിലും ജനുവരിയിലാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞത്. പിസ്റ്റോറിയസിന്റെ വിചാരണ നടപടികള്‍ എല്ലാം ലോകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. കൊലപാതകത്തില്‍ പിസ്റ്റോറിയസിന് കുറ്റബോധം തെല്ലും ഇല്ലെന്നും പരോള്‍ അനുവദിക്കരുതെന്നും റീവയുടെ മാതാപിതാക്കള്‍ കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു. 

പിസ്‌റ്റോറിയസ് തന്റെ കാമുകിയും, മോഡലും നിയമ വിദ്യാര്‍ഥിനിയുമായ റീവ സ്റ്റീന്‍കാമ്പിനെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. റീവയ്ക്ക് നേരെ പിസ്‌റ്റോറിയസ് നാലുതവണയാണ് വെടിയുതിര്‍ത്തത്. ദേഷ്യവും അസൂയയുമാണ് കൊലയിലേക്ക് നയിച്ചതെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, പ്രോസിക്യൂട്ടര്‍മാരുടെ വാദത്തെ പിസ്‌റ്റോറിയസ് എതിര്‍ത്തു. റീവയുമായി താന്‍ അഗാധമായ പ്രണയത്തിലായിരുന്നുവെന്നും വീട്ടില്‍ ഒരു അക്രമി ഒളിച്ചിരിക്കുകയാണെന്ന് കരുതിയാണ് ടോയ്‌ലറ്റ് വാതിലിലൂടെ വെടിയുതിര്‍ത്തതെന്നും പിസ്‌റ്റോറിയസ് കോടതിയില്‍ പറഞ്ഞു. അയാളില്‍ നിന്നും റീവയെ സംരക്ഷിക്കുക എന്നത് മാത്രമായിരുന്നു തന്റെ ഉദ്ദേശ്യമെന്നും പിസ്‌റ്റോറിയസ് വാദിച്ചു.

റീവയെ കൊല്ലാന്‍ പിസ്‌റ്റോറിയസ് ആഗ്രഹിച്ചിരുന്നു എന്നതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയ വിചാരണ ജഡ്ജി കുറ്റകരമായ നരഹത്യ എന്ന  കുറ്റത്തിന് പിസ്‌റ്റോറിയസ് കുറ്റക്കാരനാണെന്ന് വിധിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയിലെ കുറ്റവാളികള്‍ക്ക് അവരുടെ ശിക്ഷയുടെ പകുതി കാലാവധി കഴിഞ്ഞാല്‍ പരോള്‍ പരിഗണനയ്ക്ക് അര്‍ഹതയുണ്ട്. കുറ്റകൃത്യത്തിന്റെ ഗൗരവം, പെരുമാറ്റം, വിദ്യാഭ്യാസം എന്നവയെല്ലാം പരിഗണിച്ചാണ് പരോള്‍ അനുവദിക്കുക.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com