ചെന്നൈ : ബോളിവുഡിൽ ഹിറ്റായ കങ്കണ റണാവത്തിന്റെ ക്വീൻ എന്ന ചിത്രം തെന്നിന്ത്യൻ ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്ന വാർത്ത നേരത്തെ തന്നെ വന്നിരുന്നു. കാജൽ അഗർവാൾ പ്രധാന വേഷത്തിലെത്തുന്ന പാരീസ് പാരീസ് എന്ന ഈ ചിത്രം, അതിലെ ഒരു രംഗം കൊണ്ടാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറിനെതിരെയാണ് വിമർശനം ഉയർന്നിട്ടുള്ളത്.
ചിത്രത്തിൽ നായികയുടെ മാറിടത്തിൽ പിടിക്കുന്ന രംഗമാണ് വിവാദം ക്ഷണിച്ചുവരുത്തിയത്. കാജലിന്റെ മാറിടത്തിൽ സഹതാരമായ എല്ലി അവറാം ആണ് തൊടുന്നത്. ഈ രംഗം ഒരുപറ്റം ആളുകളെ ചൊടിപ്പിച്ചിരിക്കുകയാണ്. സിനിമ വില്‍ക്കാനുള്ള സംവിധായകന്റെ തന്ത്രമാണിതെന്നും കാജലിനെപ്പോലുള്ള ഒരു താരത്തെ അതിന് ഉപയോഗിച്ചെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. യൂ ട്യൂബില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന സിനിമയുടെ ട്രെയ്‌ലറിന് താഴെയും വിമര്‍ശനമുണ്ട്.
സംഭവം വിവാദമായതോടെ സംവിധായകന്‍ രമേഷ് അരവിന്ദ് വിശദീകരണവുമായി രംഗത്തുവന്നു. കങ്കണ റണാവത്ത് പ്രധാനവേഷത്തിലെത്തിയ ഹിന്ദി ചിത്രം ക്വീനിന്റെ റീമേക്കാണ് പാരിസ് പാരിസ്. കങ്കണയും ലിസ ഹെയ്ഡനും തമ്മിലുള്ള ഒരു തമാശ രംഗം അതേ പടി പകര്‍ത്തി വച്ചതാണെന്നും അതില്‍ മോശമായി ഒന്നുമില്ലെന്നുമാണ് സംവിധായകന്‍റെ വാദം. ഹിന്ദിയില്‍ ഇല്ലാത്ത വിവാദമാണ് ഇപ്പോള്‍ തമിഴില്‍ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
2014 ല്‍ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരത്തിന് കങ്കണയെ അര്‍ഹയാക്കിയ ചിത്രമാണ് ക്വീന്‍. വികാസ് ബാലാണ് ചിത്രം ഒരുക്കിയത്. 12 കോടി ചെലവിട്ട് ഒരുക്കിയ ചിത്രം ബോക്‌സ് ഓഫീസില്‍ 100 കോടിയിലേറെ നേടി. മാത്രമല്ല സിനിമാ പ്രേമികളുടെയും നിരൂപകരുടെയുമടക്കം മുക്തകണ്ഠ പ്രശംസ ചിത്രത്തിന് ലഭിക്കുകയും ചെയ്തിരുന്നു.
മലയാളം, കന്നട, തമിഴ്, തെലുങ്ക് എന്നിങ്ങനെ ഭാഷകളിലായാണ് ക്വീന്‍ റീമേക്കുകള്‍ ഒരുങ്ങുന്നത്. സംസം എന്ന പേരില്‍ മലയാളത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മഞ്ജിമ മോഹനാണ് നായിക. തെലുങ്കില്‍ തമന്നയും കന്നടയില്‍ പറുള്‍ യാദവുമാണ് പ്രധാനവേഷങ്ങളില്‍ എത്തുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ