കൊച്ചി; ഫ്ളാറ്റിൽ അധിക്രമിച്ചു കയറി തന്നെ മർദിച്ചെന്ന പരാതിയുമായി നടി മീനു മുനീർ. ആലുവ ദേശത്തുള്ള ഫ്ളാറ്റിൽ വച്ചാണ് നടി ആക്രമിക്കപ്പെട്ടത്. ഫ്ലാറ്റിലെ കാര്‍ പാര്‍ക്കിങുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തിലേക്ക് നയിച്ചത്. പരാതിയില്‍ നെടുമ്പാശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഫ്ളാറ്റിന്റെ പരിചരണത്തിനെന്നു പറഞ്ഞ് കാര്‍ പാര്‍ക്കിങ് ഏരിയ അടച്ചുപൂട്ടിയത് ചോദ്യം ചെയ്തതിനാണ് മര്‍ദനത്തിന് ഇരയായതെന്നാണ് മീനു പറയുന്നത്. ഈ മാസം 23 നാണ് സംഭവമുണ്ടാകുന്നത്. അടച്ചുപൂട്ടിയ ഭാഗം തുറക്കണം എന്നാവശ്യപ്പെട്ട് പൊലീസിനെ വിളിച്ചുവരുത്തിയത്. എന്നാല്‍ പൊലീസിന്റെ മുന്നില്‍വച്ച് ഫ്ളാറ്റിലേക്ക് വന്ന ഗുണ്ടകള്‍ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഇവരെ തടയാനോ പിടിച്ചുമാറ്റാനോ പൊലീസ് തയാറായില്ലെന്നും മീനു ആരോപിക്കുന്നു.
54 ഫ്ളാറ്റുകളുള്ള സമുച്ഛയത്തില്‍ 40 എണ്ണവും വിറ്റഴിക്കപ്പെട്ടു. നിലവില്‍ ഒന്‍പതോളം പേരാണ് ഫ്ളാറ്റില്‍ താമസിക്കുന്നത്. മറ്റുള്ളവരെല്ലാം വിദേശത്താണ്. ഫ്ളാറ്റില്‍ ഇടയ്ക്കിടെ പുറത്തുനിന്നുള്ള ചിലര്‍ എത്തി ഒഴിഞ്ഞു കിടക്കുന്ന ഫ്ളാറ്റുകളില്‍ കൂട്ടായ്മകളും മറ്റും ഒരക്കുന്നുണ്ടെന്നും ഇത് തടയണമെന്നും പൊലീസിനോട് ആവശ്യപ്പെട്ടതിന്റെ വൈരാഗ്യമാണ് മര്‍ദിക്കാന്‍ കാരണമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും പ്രതികളെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും മീനു മുനീര്‍ പറയുന്നു. കേസ് ഒത്തുതീര്‍പ്പാക്കാനും പൊലീസ് ശ്രമിക്കുന്നു. എന്നാല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറയുന്നു. ഡാ തടിയാ, കലണ്ടര്‍ തുടങ്ങിയ സിനിമകളിലും നിരവധി സീരിയലുകളിലും വേഷമിട്ട നടിയാണ് മിനു. രണ്ട് വർഷം മുമ്പാണ് മതം മാറിയ നടി മിനു കുര്യന്‍ എന്ന പേരുമാറ്റി മിനു മുനീര്‍ എന്ന പേര് സ്വീകരിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ