മനക്കരുത്തില്ലാത്തവർ ഈ വഴിക്കു വരണ്ട. ഇതുവരെ കാണാത്ത വയലൻസ് രംഗങ്ങൾക്കായിരിക്കും നിങ്ങൾ സാക്ഷിയാവുക. പറയുന്നത് സിനിമയുടെ അണിയറ പ്രവർത്തകർ തന്നെയാണ്. തെന്നിന്ത്യയിൽ വമ്പൻ ഹിറ്റായി മാറിയ രാക്ഷസനെ വെല്ലാൻ 'സൈക്കോ' റിലീസിന് ഒരുങ്ങുകയാണ്. ജനുവരി 24ന് റിലീസിനെത്തുന്ന ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്.
വ്യത്യസ്ത പ്രമേയങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ മിഷ്കിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ത്യയിൽ ഇറങ്ങിയതിൽ വച്ച് ഏറ്റവും വയലൻസ് നിറഞ്ഞ രംഗങ്ങൾ നിറഞ്ഞ സിനിമ എന്ന ടാഗ് ലൈനിലാണ് ചിത്രം എത്തുന്നത്. സിനിമയിലെ ഒരു രംഗങ്ങൾക്കുപോലും സെൻസര്‍ ബോർഡ് കത്രികവച്ചിട്ടില്ല. എന്നാൽ അശ്ലീല വാക്കുകൾ ഉള്ള നാല് ഡയലോഗുകള്‍ മ്യൂട്ട് ചെയ്തിട്ടുണ്ട്. അതിനാൽ സംവിധായകൻ ഉദ്ദേശിച്ചപോലെതന്നെയാവും സൈക്കോ പ്രേക്ഷകരുടെ മുന്നിലെത്തുക.
ബുദ്ദിസ്റ്റ് കഥയായ അംഗുലിമാലയിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് മിഷ്കിൻ ഈ സൈക്കളോജിക്കൽ ത്രില്ലർ ഒരുക്കിയിരിക്കുന്നത്. അംഗുലിമാല എന്നാൽ മനുഷ്യവിരലുകൾ കൊണ്ട് ഉണ്ടാക്കിയ നെക്ലേസ് എന്നാണർഥം. തുപ്പറിവാലനു ശേഷം മിഷ്കിൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് സൈക്കോ. വേറിട്ട സിനിമകളിലൂടെ തമിഴകത്ത് തന്റേതായ ഇടംനേടിയ സംവിധായകന്റെ മറ്റൊരു മികച്ച ചിത്രമാകും സൈക്കോ എന്നാണ് തമിഴകത്തുനിന്നുളള റിപ്പോർട്ട്. ഉദയനിധി സ്റ്റാലിൻ, അദിഥിറാവു ഹൈദരി, നിത്യ മേനോൻ, റാം തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ