വാഷിങ്ടണ്‍: കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന വിഖ്യാത അമേരിക്കന്‍ സംഗീതജ്ഞന്‍ ജോ ഡിഫി അന്തരിച്ചു. 61 വയസായിരുന്നു. തനിക്ക് കൊറോണ സ്ഥിരീകരിച്ചതായി ആരാധകരെ അറിയിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ഡിഫിയുടെ മരണം. വൈറസിനെ തുടർന്നുണ്ടായ പ്രശ്നങ്ങളെത്തുടർന്ന് ഞായറാഴ്ചയായിരുന്നു മരണം. ഫേയ്സ്ബുക്കിലൂടെയാണ് മരണവാർത്ത പുറത്തുവിട്ടത്.
വൈറസ് സ്ഥിരീകരിച്ചതോടെ തനിക്കും കുടുംബത്തിനും സ്വകാര്യത വേണമെന്ന് താരം വ്യക്തമാക്കിയിരുന്നു. കൂടാതെ പൊതുജനങ്ങള്‍ കൊറോണയ്‌ക്കെതിരേ ജാഗ്രത പുലര്‍ത്തണമെന്നും മുന്‍കരുതലെടുക്കണമെന്നും ജെഫി കുറിച്ച്. ഒക്ലഹോമ സ്വദേശിയായ ഡിഫിക്ക് ഗ്രാമി അവാർഡ് ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. നാടോടി പാട്ടുകാരനായി സംഗീത ജീവിതം ആരംഭിച്ച ഡിഫി പോപ്പ് സംഗീതത്തിലെ ഹിറ്റ്ചാര്‍ട്ടിലെ സ്ഥിരം സാന്നിധ്യമായി മാറുകയായിരുന്നു.
1990ലാണ് എ തൗസന്‍ഡ് വൈന്‍ഡിങ് റോഡ് എന്ന ആദ്യ ആല്‍ബം പുറത്തിറങ്ങിയത്. ഈ ആല്‍ബത്തിലെ ഗാനമാണ് അദ്ദേഹത്തിന്റെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായ ഹോം എന്ന ഗാനം. പിക്കപ്പ് മാന്‍, പ്രോപ് മി അപ് ബിസൈഡ് ദി ജൂക്‌ബോക്‌സ് (ഇഫ് ഐ ഡൈ), ജോണ്‍ ഡീറി ഗ്രീന്‍ തുടങ്ങിയവായിരുന്നു പ്രധാന ഹിറ്റുകള്‍. പതിമ്മൂന്ന് ആല്‍ബങ്ങളാണ് ഡിഫിയുടെ പേരില്‍ ഇറങ്ങിയത്. ഇതില്‍ ഇരുപതിലേറെ ഗാനങ്ങള്‍ ദീര്‍ഘനാള്‍ അമേരിക്കിലയ ടോപ് 10 ചാര്‍ട്ടില്‍ ഇടം പിടിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ