തമിഴ് സിനിമയിലെ അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും പ്രതിഫലം കുറയ്ക്കണം എന്നാവശ്യപ്പെട്ട് നിര്‍മാതാക്കളുടെ സംഘടന. പത്ത് ലക്ഷത്തിന് മുകളില്‍ പ്രതിഫലം വാങ്ങുന്നവര്‍ പ്രതിഫലം 30 ശതമാനം കുറക്കണം എന്നാണ് തമിഴ് ഫിലിം അക്റ്റീവ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് ഭാരതിരാജ പറഞ്ഞത്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ നിര്‍മാതാക്കളെ സഹായിക്കുന്നതിനായാണ് പ്രതിഫലം കുറക്കാന്‍ ആവശ്യപ്പെട്ടത്.
നിര്‍മാതാക്കള്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും അതിനാല്‍ അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും സഹായവുമായി മുന്നോട്ടുവരണം എന്നുമാണ് പത്രക്കുറിപ്പിലൂടെ ഭാരതിരാജ പറഞ്ഞത്. സിനിമയുടെ ബജറ്റില്‍ 40- 50 ശതമാനം കുറയ്ക്കാന്‍ കഴിഞ്ഞാല്‍ അധികം കളക്ഷന്‍ നേടാനായില്ലെങ്കിലും നിര്‍മാതാവിന് നഷ്ടം കുറയ്ക്കാനാവുമെന്നും വ്യക്തമാക്കി. നിലവില്‍ തീയെറ്റര്‍ റിലീസ് കാത്ത് കിടക്കുന്ന സിനിമകളിൽ പ്രവർത്തിക്കുന്നവരോടാണ് നിര്‍മാതാക്കളുടെ ആവശ്യം.
മലയാളം, തെലുങ്ക് സിനിമ രംഗത്തെ നിരവധി കലാകാരന്മാരും അണിയറ പ്രവര്‍ത്തകരുമാണ് 30 മുതല്‍ 50 വരെ പ്രതിഫലം കുറച്ചത്. തമിഴ് സിനിമയിലും ചില അഭിനേതാക്കള്‍ 30 ശതമാനം കുറയ്ക്കാന്‍ തയാറായി രംഗത്തെത്തിയിരുന്നു. അവരുടെ മികച്ച തീരുമാനത്തെ പ്രശംസിക്കുന്നു. എന്നാല്‍ ഇത് മാത്രംകൊണ്ടാവില്ല. പത്ത് ലക്ഷത്തിന് മേലെ പ്രതിഫലം വാങ്ങുന്ന എല്ലാ നടന്മാരും നടിമാരും അണിയറ പ്രവര്‍ത്തകരും അവരുടെ പ്രതിഫലത്തില്‍ 30 ശതമാനം കുറയ്ക്കാന്‍ തയാറാവണം. ഇതിലൂടെ സിനിമയുടെ മൊത്തം ചെലവ് കുറയ്ക്കാനും സാമ്പത്തിക പ്രശ്‌നമില്ലാതെ ചിത്രം റിലീസ് ചെയ്യിക്കാനുമാകും. നിര്‍മാണത്തില്‍ ഇരിക്കുന്നതും റിലീസ് ചെയ്യാനാവാതെ മുടങ്ങിക്കിടക്കുന്നതുമായ സിനിമകളില്‍ പ്രവര്‍ത്തിക്കുന്നവരോട് ഇത് ആവശ്യപ്പെടുന്നത്. പുതിയ സിനിമകളിലെ പ്രതിഫലത്തെക്കുറിച്ച് നിര്‍മാതാക്കളുമായി സംസാരിച്ച് തീരുമാനിക്കാവുന്നതാണ്. - ഭാരതിരാജ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ