തിരക്കഥയുടെ പകർപ്പവകാശവുമായി ബന്ധപ്പെട്ട വിവാദമാണ് സുരേഷ് ഗോപിയുടെ 250ാം ചിത്രവും പൃഥ്വിരാജിന്റെ കടുവയും വാർത്തകളിൽ നിറഞ്ഞത്. ഇരുസിനിമകളും കോടതി കയറിയതിന് പിന്നാലെ കടുവാക്കുന്നേൽ കുറുവച്ചനായി പൃഥ്വിരാജ് തന്നെ എത്തുമെന്ന് കടുവയുടെ അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ഇതാ തിരക്കഥയുമായി മുന്നോട്ടുപോകുമെന്ന് അറിയിച്ചിരിക്കുകയാണ് സുരേഷ് ഗോപി. 250ാം ചിത്രവുമായി ബന്ധപ്പെട്ട് വലിയൊരു പ്രഖ്യാപനം വരുന്നുണ്ടെന്നും ഫേയ്സ്ബുക്കിലൂടെ താരം വ്യക്തമാക്കി.
ഇന്ന് വൈകിട്ട് ആറിനാണ് മലയാളത്തിന്റെ സൂപ്പർതാരങ്ങൾ ഉൾപ്പടെയുള്ളവർ ചേർന്ന് ചിത്രത്തിന്‍റെ ടൈറ്റില്‍ പുറത്തുവിടുന്നത്. മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ, കുഞ്ചാക്കോ ബോബൻ ഉൾപ്പടെ നിരവധി താരങ്ങളാണ് പ്രഖ്യാപനം നടത്തുക. മലയാളത്തിലെ ഏക്കാലത്തേയും വലിയ പ്രഖ്യാപനം എന്നാണ് അണിയറ പ്രവർത്തകരുടെ അവകാശവാദം. ഇത് മിസ് ചെയ്യരുതെന്നാണ് സുരേഷ് ഗോപി കുറിക്കുന്നത്. കൂടാതെ നേരത്തെ തീരുമാനിച്ചിരുന്നത് അനുസരിച്ചുള്ള താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും തിരക്കഥയും തന്നെയായിരിക്കും പുതിയ ചിത്രത്തിനെന്നും സുരേഷ് ഗോപി വ്യക്തമാക്കി. അതിനിടെ വമ്പൻ പ്രഖ്യാപനം നടത്തുന്നവരിൽ പൃഥ്വിരാജ് ഇല്ലെന്നതും ശ്രദ്ധേയമാണ്.
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'കടുവ'യുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം ആണ് സുരേഷ് ഗോപി ചിത്രം പകര്‍പ്പവകാശം ലംഘിച്ചെന്ന ആരോപണവുമായി കോടതിയെ സമീപിച്ചത്. തുടര്‍ന്ന് 'കടുവ'യുടെ പ്രമേയമോ കഥാപാത്രങ്ങളെയോ ഉപയോഗിച്ച് മറ്റൊരു സിനിമ നിര്‍മ്മിക്കാന്‍ സാധിക്കില്ലെന്ന് ജില്ലാകോടതിയും പിന്നാലെ ഹൈക്കോടതിയും വിധി പുറപ്പെടുവിച്ചിരുന്നു. സുരേഷ് ഗോപിയുടെ കഴിഞ്ഞ പിറന്നാള്‍ ദിനത്തിലാണ് 250ാം ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. പോസ്റ്ററും കഥാപാത്രത്തിന്റെ പേരും സാമ്യമായതോടെയാണ് ജിനു എബ്രഹാം കോടതിയെ സമീപിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ