മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ആറാട്ടിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. 32 കോടി രൂപ മുതൽ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. എന്നാൽ കോവിഡ് പ്രതിരോധത്തിനുവേണ്ടി മാത്രമായി 35 ലക്ഷം രൂപ ചെലവിട്ടെന്നാണ് ഉണ്ണികൃഷ്ണൻ പറയുന്നത്.
പാലക്കാട്ടും ഊട്ടിയിലുമടക്കം അറുപത്തിയെട്ട് ദിവസത്തെ ഷൂട്ടിങ്ങാണ് ഇതുവരെ പൂർത്തിയാക്കിയത്. ഇതിനോടകമാണ് 35 ലക്ഷം ചെലവായത്. ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചാണ് സംസ്ഥാനത്ത് സിനിമ ഷൂട്ടിങ് നടക്കുന്നത്. ഇത് ആശ്വാസകരമാണ് എന്നതുപോലെ ചെലവേറിയതാണെന്നും ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി നടീനടന്മാരെയും സാങ്കേതികപ്രവര്‍ത്തകരെയുമെല്ലാം ഷൂട്ടിങ് കഴിയുന്നതുവരെ പ്രത്യേകമായി താമസിപ്പിച്ചു. വാഹനങ്ങളുടെയടക്കം എണ്ണത്തില്‍ വര്‍ധനയുണ്ടായതോടെ ചെലവേറിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതരസംസ്ഥാനങ്ങളിലെ സാങ്കേതികപ്രവര്‍ത്തകരുമായി പ്രവര്‍ത്തിച്ചപ്പോഴാണ് കേരളത്തിലെ കോവിഡ് കണക്കുകള്‍ എന്തുകൊണ്ട് വര്‍ധിച്ചിരിക്കുന്നുവെന്ന് മനസിലായത്. ഒടുവില്‍ ടെസ്റ്റ് വേണ്ടത്രയില്ലാത്ത ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ളവരെ കൂടി ഇവിടെ പരിശോധന നടത്തുകയായിരുന്നുവെന്നും ബി.ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. കോവിഡിന് പിന്നാലെ സിനിമയുടെ നിര്‍മാണച്ചെലവ് പൊതുവില്‍ 30 ശതമാനമെങ്കിലും വര്‍ധിച്ചെന്നും അദ്ദേഹം വിലയിരുത്തി. കൊച്ചിയിലാണ് ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ. ഫെബ്രുവരി നാലിന് തുടക്കമാകും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ