വിവാദങ്ങളിലൂടെ വാർത്തകളിൽ ഇടംനേടാറുള്ള താരമാണ് പൂനം പാണ്ഡെ. വിവാഹത്തിന് തൊട്ടുപിന്നാലെ ഭർത്താവ് സാം ബോംബെയ്ക്കെതിരെ പൊലീസിൽ പരാതി നൽകിയത് വലിയ വാർത്തയായിരുന്നു. ഇപ്പോൾ ഭർത്താവിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് പൂനം പാണ്ഡെ. മദ്യപിച്ച് ദിവസവും തന്നെ മർദിക്കും എന്നാണ് താരം പറഞ്ഞത്. ഒരിക്കൽ രക്തസ്രാവമുണ്ടായെന്നും ഇപ്പോഴും പരിക്ക് മാറിയിട്ടില്ലെന്നും കൂട്ടിച്ചേർത്തു. നടി കങ്കണ റണാവത്ത് അവതാരകയായി എത്തുന്ന 'ലോക്കപ്പ് ഷോ'യിലായിരുന്നു പൂനത്തിന്റെ തുറന്നുപറച്ചിൽ.
അനുവാദമില്ലാതെ വീടിന് പുറത്തുവിടില്ല
'വിവാഹ ശേഷം ഞാന്‍ അയാളുടെ പൂര്‍ണനിയന്ത്രണത്തിലായി. ഒറ്റയ്ക്ക് ഇരിക്കാനോ ഫോണ്‍ ഉപയോഗിക്കാനോ അനുവദിച്ചില്ല. രാവിലെ മുതല്‍ രാത്രി വരെ മദ്യപിക്കും. ശാരീരികമായി ഉപദ്രവിക്കും. മര്‍ദ്ദനമേറ്റ് തലച്ചോറില്‍ രക്തസ്രാവം ഉണ്ടാവുകയും വൈദ്യസഹായം തേടുകയും ചെയ്തു. ഇപ്പോഴും തലയിലെ പരിക്ക് മാറിയിട്ടില്ല. എനിക്ക് അയാളുടെ അനുവാദമില്ലാതെ വീടിന് പുറത്തിറങ്ങാന്‍ കഴിയില്ലായിരുന്നു. എപ്പോഴും അയാള്‍ക്കൊപ്പം സമയം ചെലവഴിക്കണമെന്ന വാശിയായിരുന്നു കാരണം. നരവധി തവണ വിവാഹബന്ധം നിലനിര്‍ത്താന്‍ ഞാൻ ശ്രമിച്ചു. എന്നാല്‍ എനിക്കതിന് സാധിച്ചില്ല. എന്റെ ക്ഷമ നശിച്ചു. ഇപ്പോൾ ഞാന്‍ അയാളെ സ്‌നേഹിക്കുകയോ വെറുക്കുകയോ ചെയ്യുന്നില്ല.''- പൂനം പറഞ്ഞു.
വിവാഹത്തിന് പിന്നാലെ പീഡന പരാതി
2020ലാണ് പൂനം പാണ്ഡെയും സാം ബോംബെയും വിവാഹിതരാവുന്നത്. നീണ്ടനാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. എന്നാൽ വിവാഹം കഴിഞ്ഞ് രണ്ടാഴ്ച്ചക്കു ശേഷം ഭർത്താവിനെതിരെ പരാതിയുമായി താരം പൊലീസിനെ സമീപിച്ചു. തന്നെ ലെെംഗികമായി പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും പറഞ്ഞായിരുന്നു പരാതി. തുടർന്ന് സാമിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് പൂനം തന്നെ കേസ് പിന്‍വലിക്കുകയും ഇയാള്‍ക്കൊപ്പമുള്ള ജീവിതം തുടരുകയും ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ