ന്യൂഡൽഹി; ദി കശ്മീർ ഫയൽസ് സംവിധായകൻ വിവേക് അഗ്നിഹോത്രിയുടെ ഭോപ്പാൽ സ്വദേശികളെക്കുറിച്ചുള്ള പരാമർശം വിവാദമാകുന്നത്. ഭോപ്പാൽ സ്വദേശിയെന്ന് പറഞ്ഞാൽ സ്വവർഗാനുരാഗികൾ എന്നാണെന്നും അതിനാൽ താൻ ഭോപ്പാലുകാരനാണെന്ന് പറയാറില്ലെന്നുമാണ് വിവേക് അഗ്നിഹോത്രി പറഞ്ഞത്. തുടർന്ന് സംവിധായകനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
"ഞാൻ ഭോപ്പാലില്‍ നിന്നാണ്, പക്ഷേ ഞാൻ എന്നെ ഒരു ഭോപ്പാലുകാരന്‍ എന്ന് വിളിക്കുന്നില്ല, കാരണം അത് ഒരു പ്രത്യേക അർത്ഥം വഹിക്കുന്നു. ആരെങ്കിലും സ്വയം ഭോപ്പാലുകാരന്‍ എന്ന് വിളിക്കുന്നുവെങ്കിൽ, അത് പൊതുവെ അർത്ഥമാക്കുന്നത് ആ വ്യക്തി ഒരു സ്വവർഗാനുരാഗിയാണ്.. നവാബി ഫാന്റസികൾ ഉള്ള ഒരാൾ എന്നാണ്- വിവേക് അഗ്നിഹോത്രി പറഞ്ഞു. ഇതിന്റെ വിഡിയോ വൈറലായതിന് പിന്നാലെയാണ് വിമർശനം ശക്തമായത്.
മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗ് ഉൾപ്പടെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയത്. "വിവേക് അഗ്നിഹോത്രി ജി, ഇത് നിങ്ങളുടെ അനുഭവമാകാം, ഭോപ്പാൽ പൗരന്മാരുടെതല്ല. 77 മുതൽ ഞാൻ ഭോപ്പാലിലും ജനങ്ങൾക്കൊപ്പവും ഉണ്ട്, പക്ഷേ എനിക്ക് ഒരിക്കലും ഈ അനുഭവം ഉണ്ടായിട്ടില്ല. നിങ്ങൾ എവിടെ താമസിച്ചാലും നിങ്ങള്‍ക്ക് ആ അനുഭവം ഉണ്ടെന്ന് തോന്നുന്നു. കാരണം അത് നിങ്ങള്‍ ആരുമായി അടുപ്പം വയ്ക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും'.- ദിഗ്‌വിജയ സിംഗ് ട്വിറ്ററിൽ കുറിച്ചു.
കോൺഗ്രസ് വക്താവ് കെകെ മിശ്ര വിഷയത്തിൽ വിവേക് അഗ്നിഹോത്രിയെ കടന്നാക്രമിച്ചു. രാഘവ് ജി ഭായി, ആർഎസ്എസ് പ്രചാരക് പ്രദീപ് ജോഷി എന്നിവരുമായി ബന്ധപ്പെട്ട സംഭവങ്ങൾ പുറത്തുവന്നതിന് ശേഷം അഗ്നിഹോത്രി പറഞ്ഞതാണോ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. കൂടാതെ ബിജെപി നിശ്ബ്ദത പാലിക്കുന്നതിനെതിരെയും അദ്ദേഹം രംഗത്തെത്തി. പത്രപ്രവർത്തകരും ആക്ടിവിസ്റ്റുകളും ഉൾപ്പടെ നിരവധി പേരാണ് വിവേക് അഗ്നിഹോത്രിയെ വിമർശിച്ചുകൊണ്ട് ട്വീറ്റ് ചെയ്യുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ