കൊല്ലം സുധിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ ബിനു അടിമാലിക്കും മഹേഷിനും പരുക്കേറ്റിരുന്നു. നിലവിൽ ആശുപത്രിയിൽ നിരീക്ഷണത്തിലാണ് ഇരുവരും. മഹേഷിനെ അമൃത ആശുപത്രിയിലും ബിനു അടിമാലിയെ മെഡിക്കൽ ട്രെസ്റ്റ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ബിനുവിന്റെ മുഖത്തിന് ചെറിയ പൊട്ടലുണ്ട്. എന്നാൽ ഗുരുതര പ്രശ്നങ്ങളില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കലാഭവൻ പ്രസാദ്.
സുധിയുടെ കാര്യത്തിലാണ് ഞങ്ങൾക്ക് ഏറ്റവും വലിയ ദുഃഖം. എന്റെ ട്രൂപ്പിൽ ഉണ്ടായിരുന്ന ആളാണ്. വിദേശ ഷോകളിലെല്ലാം ഞങ്ങൾ ഒരുമിച്ച് പങ്കെടുത്തിരുന്നു. മറ്റ് രണ്ട് പേരുടെയും നില വലിയ പ്രശ്നങ്ങളില്ലെന്നാണ് അറിയാൻ സാധിച്ചത്. മഹേഷിന്റെ കാര്യം ഒന്നും അറിഞ്ഞിട്ടില്ല. കാരണം സ്കാൻ ചെയ്തതിന്റെ റിസൾട്ട് വന്നിട്ടില്ല. ബിനു അടിമാലിക്ക് ഗുരുതരമായ പ്രശ്നങ്ങളൊന്നും ഇല്ല. ബ്ലീഡിങുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഇല്ല. അതുണ്ടെങ്കിലേ നമ്മൾ പേടിക്കേണ്ട കാര്യമുള്ളൂ. ചെറിയ പൊട്ടലൊക്കെ ഉണ്ടെന്ന് പറഞ്ഞു. വിശ്രമിച്ചാൽ മാറാവുന്ന പ്രശ്നങ്ങളെ ഉള്ളൂ.- പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.
അപകടവിവരം അറിഞ്ഞതിനു പിന്നാലെയാണ് കലാഭവൻ പ്രസാദ് ഉൾപ്പടെയുള്ളവർ ആശുപത്രിയിൽ എത്തി. അൽപസമയം മുൻപ് ബിനുവിന്റെ സ്കാനിങ് ഉൾപ്പടെയുള്ള കാര്യങ്ങൾ നടന്നിരുന്നു. തലയിൽ ചെറിയ ചതവും നട്ടെല്ലിന്റെ ഭാഗത്തും ചില പ്രശ്നങ്ങൾ ഉണ്ടെന്നാണ് ആശുപത്രിയിൽ നിന്നും വരുന്ന വിവരം.
ഇന്നു പുലർച്ചെ തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ വച്ചാണ് സുധിയും സഹപ്രവർത്തകരും സഞ്ചരിച്ച വണ്ടി അപകടത്തിൽപെടുന്നത്. പരിപാടി കഴിഞ്ഞ് വരുന്നതിനിടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ