കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് 25 കോടിരൂപ പിഴയടച്ചു എന്ന വ്യാജവാർത്തയ്ക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് നടൻ പൃഥ്വിരാജ്. അപ്പോൾ അതിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പൃഥ്വിരാജിന്‍റെ നിര്‍മ്മാണ പങ്കാളിയും നിർമാതാവുമായ ലിസ്റ്റിൻ സ്റ്റീഫൻ. പൃഥ്വിരാജ് പിഴയടച്ചതിന് തെളിവ് എന്തെങ്കിലും ഉണ്ടോ എന്നാണ് ലിസ്റ്റിൻ ചോദിക്കുന്നത്. ഇഡിയും ഇൻകം ടാക്സും വന്നാൽ അവർക്ക് നൽകാനുള്ള രേഖകളും കയ്യിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇത് ഒരു സത്യമായിട്ടുള്ള വാര്‍ത്തയല്ല. നമുക്കൊക്കെ ഇന്‍കം ടാക്സിന്‍റെയും ജിഎസ്‍ടിയുടെയും റെയ്ഡ് ഒക്കെ വന്നിട്ടുണ്ട്. അതൊക്കെ സ്വാഭാവികമാണ്. കാരണം അറിയപ്പെടുന്ന ഒരു ഇന്‍ഡസ്ട്രിയാണ് നമ്മള്‍ പ്രവര്‍ത്തിക്കുന്നത്. പുറത്തേക്ക് പകിട്ട് വേണ്ട ഒരു ഇന്‍ഡസ്ട്രിയാണ് സിനിമാ വ്യവസായം. വാര്‍ത്തയും അങ്ങനെ ഉണ്ടാക്കി എടുത്തിരിക്കുകയാണ്. പൃഥ്വിരാജ് ഇഡിയ്ക്ക് 25 കോടി രൂപ അടിച്ചിട്ടുണ്ട് എങ്കില്‍ അതിന്‍റെ ഒരു റെസീപ്റ്റോ എന്തെങ്കിലും തെളിവ് ഉണ്ടാവില്ലേ? ജിഎസ്‍ടി അടയ്ക്കുമ്പോള്‍ റെസീപ്റ്റ് കിട്ടാറുണ്ട്. പേരും തുകയും പറഞ്ഞപ്പോഴാണ് പൃഥ്വിരാജ് ഇതിനെതിരെ പ്രതികരിച്ചത് തന്നെ. ഇഡിയോ ഇന്‍കം ടാസ്കോ വന്നാല്‍ അവര്‍ക്ക് കൊടുക്കാനുള്ള രേഖകള്‍ നമ്മുടെ കയ്യില്‍ ഉണ്ട്.- ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.
വിദേശത്തുനിന്ന് കള്ളപ്പണം സ്വീകരിച്ച നടനായ നിർമാതാവ് 25 കോടി പിഴയടച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് പൃഥ്വിരാജ് ആണെന്ന തരത്തിൽ ഒരു ഓൺലൈൻ മാധ്യമം വാർത്ത നൽകിയതിന് പിന്നാലെയാണ് വ്യാജ വാർത്തയ്ക്കെതിരെ താരം രംഗത്തെത്തിയത്. തനിക്കെതിരെയുള്ള ആരോപണം തീര്‍ത്തും അസത്യവും അടിസ്ഥാനരഹിതവും അത്യന്തം അധിക്ഷേപകരവുമായതിനാല്‍ ചാനലിനെതിരെ ശക്തമായ നിയമനടപടി ആരംഭിക്കുകയാണ് എന്നാണ് താരം അറിയിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ