ബിജെപിയുടെ ജനരക്ഷാ യാത്രയ്ക്കിടെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ പെട്ടെന്ന് ഡല്‍ഹിയിലേക്ക് മടങ്ങിയത് താന്‍ പ്രതീക്ഷിച്ച ജനപങ്കാളിത്ത മില്ലാത്തതിനാലാണെന്ന് ദേശീയ മാധ്യമങ്ങള്‍. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജാഥയില്‍ ഇടതുപക്ഷത്തിനെതിരെ വന്‍ ക്യാമ്പയിന്‍ അമിത് ഷാ നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും ജന്‍മഗ്രാമമായ പിണറായിയില്‍ അമിത് ഷാ സംസാരിക്കുമെന്നുമായിരുന്നു ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഉദ്ഘാടന ദിവസം തന്നെ അമിത് ഷാ ഡല്‍ഹിയ്ക്ക് മടങ്ങി. അമിത് ഷായുടെ അപ്രതീക്ഷിതമായ ഈ മടക്കം ജനരക്ഷാ യാത്രയ്ക്ക് വേണ്ടത്ര സ്വീകരാര്യത ലഭിക്കുന്നില്ലായെന്ന തിരിച്ചറിവിനാലാണ് എന്നാണ് ദേശീയ മാധ്യമങ്ങള്‍ വിലയിരുത്തുന്നത്.
സിപിഎം പറയുന്നതുപോലെ, ജനക്കൂട്ടത്തെ സൃഷ്ടിക്കാന്‍ കഴിയാത്തതാണ് ഷായെ ഡല്‍ഹിയിലേക്ക് പോകാന്‍ പ്രേരിപ്പിച്ചതെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് വിലയിരുത്തുന്നത്. ജാഥ കടന്നുവന്ന വഴികളില്‍ ബിജെപിയ്ക്ക് പ്രതീക്ഷിച്ചത്ര ഓളം സൃഷ്ടിക്കാന്‍ സാധിച്ചില്ലെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് പറയുന്നു.
ഡല്‍ഹിയില്‍ സുപ്രധാന യോഗത്തില്‍ പങ്കെടുക്കാനുള്ളതുകൊണ്ടാണ് അമിത് ഷാ പെട്ടേന്ന് മടങ്ങിപ്പോയതെന്നാണ് ബിജെപി കേരള അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ വാദം. മുന്‍കൂട്ടി തീരുമാനിച്ചതനുസരിച്ച് ഇന്ന് പിണറായിയിലൂടെ 9 കിലോമീറ്റര്‍ പദയാത്ര നടത്തുകയും ഒരു പൊതുയോഗത്തില്‍ സംസാരിക്കാനുമായിരുന്നു അമിതിന്റെ പദ്ധതി. എന്നാല്‍ ഇത് ഉപേക്ഷിച്ച് ചൊവ്വാഴ്ച തന്നെ അമിത് ഡല്‍ഹിയ്ക്ക് പറന്നു.
സംസ്ഥാന നേതാക്കളുടെ പ്രവര്‍ത്തനത്തില്‍ ഒട്ടും സംതൃപ്തനല്ലാത്ത ബിജെപി ദേശീയ അധ്യക്ഷന്‍ വിഭാഗീയത മൂലമുള്ള പരാതികള്‍ കിട്ടി മടുത്തിട്ടാണോ സംസ്ഥാനം വിട്ടതെന്നും ദേശീയ മാധ്യമങ്ങള്‍ സംശയം പ്രകടിപ്പിക്കുന്നു. ആളില്ലാത്തുകൊണ്ടാണോ അമിത് ഷാ തിരിച്ചുപോയതെന്ന ചോദ്യത്തിന് ബിജെപി നേതാക്കള്‍ കൃത്യമായി മറുപടി പറയുന്നില്ലെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇനി ജാഥയുടെ സമാപന ദിവസം തിരുവനന്തപുരത്തായിരിക്കും അമിത് ഷാ എത്തുകയെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. ഷായുടെ പെട്ടെന്നുള്ള മടങ്ങിപ്പോക്ക് ജനരക്ഷാ യാത്രയുടെ പ്രാധാന്യം കുറയ്ക്കുമെന്ന് ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏറെ പ്രധാന്യത്തോടെയായിരുന്നു ദേശീയ മാധ്യമങ്ങളെല്ലാം ബിജെപിയുടെ യാത്രയെ നോക്കി കണ്ടിരുന്നത്. അമിത് ഷാ ഉള്ളതുകൊണ്ടാണ് യാത്രയ്ക്ക് വാര്‍ത്താ പ്രാധാന്യം ലഭിച്ചിരുന്നതും. ഇനി ജനരക്ഷാ യാത്രയ്ക്ക് ദേശീയ മാധ്യമങ്ങള്‍ വേണ്ടത്ര പ്രാധാന്യം നല്‍കാന്‍ സാധ്യതയില്ലായെന്നാണ് കേരളത്തിലെ രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ