അലഹാബാദ്: രാജ്യത്ത് ഏറെ ചര്‍ച്ചാ വിഷയമായ ആരുഷി കൊലക്കേസില്‍ മാതാപിതാക്കളായ രാജേഷ് തല്‍വാര്‍, നൂപുര്‍ തല്‍വാര്‍ എന്നിവരെ അലഹാബാദ് ഹൈക്കോടതി വെറുതെവിട്ടു. മകളായ ആരുഷിയെയും വീട്ടുജോലിക്കാരനായ ഹേമരാജിനെയും കൊലപ്പെടുത്തിയെന്നാണ് കേസ്. ഇവരെ ഗാസിയാബാദിലെ പ്രത്യേക സിബിഐ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു.
2008ല്‍ ആണ് കോളിളക്കമുണ്ടാക്കിയ ആരുഷി വധം നടന്നത്. നോയിഡയിലെ വസതിയിലെ മുറിയില്‍ കഴുത്തു മുറിഞ്ഞ നിലയില്‍ ആരുഷിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വീട്ടുവേലക്കാരനായ ഹേമരാജിലേക്കാണ് ആദ്യം സംശയം നീണ്ടത്. കാണാതായ ഹേമരാജിന്റെ മൃതദേഹം വീടിന്റെ ടെറസില്‍നിന്ന് പിറ്റേന്ന് കണ്ടെത്തി.
ആരുഷിയെയും ഹേമരാജിനെയും കാണാന്‍ പാടില്ലാത്ത നിലയില്‍ കണ്ടെത്തിയതിന്റെ പ്രകോപനത്തില്‍ ഇരുവരും ചേര്‍ന്ന് കൊല നടത്തിയെന്നായിരുന്നു യുപി പൊലീസിന്റെ റിപ്പോര്‍ട്ട്. വലിയ ചര്‍ച്ചയായതിനെത്തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രി മായാവതിയാണ് കേസ് സിബിഐക്കു കൈമാറിയത്. സമാനമായ കണ്ടെത്തലാണ് സിബിഐയും നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സിബിഐ കോടതിയുടെ വിധി. സ്വന്തം മകളെത്തന്നെ കൊലപ്പെടുത്തിയ മാതാപിതാക്കള്‍ അതിക്രൂരമായ കൃത്യമാണ് നിര്‍വഹിച്ചതെന്ന് 2013ല്‍ നടത്തിയ വിധിപ്രസ്താവത്തില്‍ സിബിഐ കോടതി ചൂണ്ടിക്കാട്ടി.
തല്‍വാര്‍ ദമ്പതികള്‍ക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കുന്നുവെന്നാണ് ശിക്ഷാവിധിക്കെതിരായ അപ്പീല്‍ അനുവദിച്ചുകൊണ്ട് അലഹാബാദ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ