തന്റെ പുതിയ നോവലായ 'ദ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ്' ഹാപ്പിനസ്സിനെ സിനിമയാക്കാന്‍ പറ്റില്ലെന്ന് പ്രമുഖ എഴുത്തുകാരി അരുന്ധതി റോയ്. സിനിമക്കായി ഉപയോഗിക്കാന്‍ കഴിയുന്ന ഒരു നോവലല്ല ഇതെന്നാണ് മാന്‍ ബുക്കര്‍ പ്രൈസ് ജേതാവിന്റെ വിശദീകരണം. ഈ വര്‍ഷം പുറത്തിറങ്ങിയ 'ദ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസി'ലൂടെ രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം എഴുത്തിന്റെ ലോകത്തേക്ക് വീണ്ടും തിരിച്ചുവന്നിരിക്കുകയാണ് അരുന്ധതി റോയ്.
'പ്രബന്ധമാക്കി മാറ്റാവുന്ന നോവലല്ല ഇത്, അതുപോലെ ഈ നോവലിനെ സിനിമയാക്കി മാറ്റാനും സാധിക്കില്ല. എല്ലാ രീതിയിലും ഇത് നോവലാണ്. നമ്മള്‍ ശ്വസിക്കുന്ന വായുവിനെക്കുറിച്ചും നമ്മള്‍ ശ്വസിക്കുന്ന ജാതി, ലിംഗം, കശ്മീര്‍, സ്‌നേഹം, മൃഗങ്ങള്‍, നഗരങ്ങള്‍ അങ്ങനെ എല്ലാത്തിനെക്കുറിച്ചും എഴുതാനാണ് ഞാന്‍ ആഗ്രഹിച്ചത്.'- അരുന്ധതി റോയ് പറഞ്ഞു.
നിരവധി ഹോളിവുഡ് സംവിധായകര്‍ നോവലിന്റെ അവകാശം വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്നുണ്ട്. നോവലിന്റെ അവകാശം വാങ്ങാന്‍ എന്ത് വേണമെങ്കിലും തരാമെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ ഞാന്‍ വേണ്ട എന്നുതന്നെ പറയുമെന്നും അവര്‍ വ്യക്തമാക്കി. 'ഗോഡ് ഓഫ് സ്‌മോള്‍ തിംങ്‌സ്' എഴുതിത്തുടങ്ങിയപ്പോള്‍ എന്റെ മനസില്‍ എവിടെയോ നോവലിനെക്കുറിച്ചുള്ള ശക്തമായ ചിത്രങ്ങളുണ്ടായിരുന്നു. ദൃശ്യമാക്കാന്‍ കഴിയുന്നതായിരുന്നു ഇത്. എന്നാല്‍ ഈ നോവലിനെ മികച്ച സിനിമയാക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ലെന്നും അരുന്ധതി റോയി പറഞ്ഞു.
'ദ ഗോഡ് ഓഫ് സ്‌മോള്‍ തിംങ്‌സി'നാണ് അരുന്ധതി റോയിക്ക് മാന്‍ ബുക്കര്‍ പ്രൈസ് ലഭിക്കുന്നത്. എന്നാല്‍ 'ദ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസിന്' ബുക്കര്‍ പുരസ്‌കാരത്തിലെ ആറ് പുസ്തകങ്ങളില്‍ ഇടം നേടാന്‍ സാധിച്ചില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ