ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളത്തെ തുടർന്ന് യാതൊരു ചർച്ചകളും കൂടാതെ പാർലമെന്റ് സമ്മേളനം അവസാനിപ്പിക്കേണ്ടി വന്നതിൽ പ്രതിഷേധവുമായി ബിജെപിയുടെ ഉപവാസം ഇന്ന്. ഉപവാസസമരത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പാര്‍ട്ടി ദേശീയാധ്യക്ഷന്‍ അമിത്ഷായും പങ്കെടുക്കും. പ്രധാനമന്ത്രിയുടെ ഓഫീസില്‍ത്തന്നെയാണ് നരേന്ദ്രമോദി ഉപവസിക്കുക. ദൈനംദിന ജോലികളിൽ മുടക്കം വരാതിരിക്കുക ലക്ഷ്യമിട്ടാണ് മോദി ഓഫീസിൽ ഉപവസിക്കുന്നത്. അവരവരുടെ മണ്ഡലങ്ങളില്‍ ഉപവസിക്കുന്ന ബിജെപി എംപിമാരെ വിഡിയോ കോണ്‍ഫറൻസ് വഴി മോദി അഭിസംബോധന ചെയ്യും.
കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ പ്രവര്‍ത്തകര്‍ക്കൊപ്പമാണ് ബിജെപി അധ്യക്ഷനും രാജ്യസഭാ എംപിയുമായ അമിത് ഷാ ഉപവസിക്കുക. രാജ്യവ്യാപകമായി നടക്കുന്ന ഉപവാസത്തില്‍ ബിജെപി.യുടെ എല്ലാ എംപിമാരും നേതാക്കളും പങ്കെടുക്കും. കേന്ദ്രസര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്ഘട്ടിൽ കോണ്‍ഗ്രസ് ഉപവാസം നടത്തിയതിന് ബദലാണു ബിജെപിയുടെ സമരം.
പാർലമെന്റ് സ്തംഭിക്കാൻ കാരണം സർക്കാരിന്റെ സ്പോൺസേർഡ് പ്രതിഷേധം ആണെന്ന് ആരോപണമുണ്ട്. ഇതിന്റെ മുനയൊടിക്കുക കൂടിയാണ് ഉപവാസത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ ദശാബ്ദത്തിൽ ഏറ്റവും കാര്യക്ഷമത കുറഞ്ഞ ബജറ്റ് സമ്മേളനമാണ് ഇത്തവണ സമാപിച്ചത്. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിൽ ലോക്സഭ പ്രവർത്തിച്ചത് ആകെ സമയത്തിന്റെ നാലു ശതമാനം മാത്രമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ