ന്യൂഡൽഹി: പൊതുനിരത്തിൽ കാർ തല്ലിത്തകർത്ത ഇരുപത് പേരടങ്ങിയ കൻവാർ തീർഥാടക സംഘത്തിലെ ഒരാൾ പിടിയിൽ. ഉത്തംനഗർ സ്വദേശി രാഹുലാണു അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഡൽഹിയിലെ മോട്ടിനഗറിലാണ് സംഭവം.
തീർഥാടക സംഘത്തിലെ മറ്റ് 20 പേർക്കൊപ്പം രാഹുൽ കാർ തല്ലിത്തകർക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു. കാറിൽ സഞ്ചരിച്ചവരുമായുണ്ടായ വാക്കുതർക്കത്തിന് പിന്നാലെ തീർഥാടക സംഘം കാർ തല്ലിത്തകർക്കുകയായിരുന്നു. ചാരനിറത്തിലുള്ള ഐ10കാറിൽ സഞ്ചരിച്ച യുവതിക്കും സുഹൃത്തിനുമെതിരെയായിരുന്നു ഇവരുടെ ആക്രോശം.
ആക്രമത്തെതുടർന്ന് കാർ യാത്രക്കാർ സംഭവസ്ഥലത്തുനിന്ന് ഉടൻതന്നെ മടങ്ങിയെന്നും ഇവർ കേസ് നൽകാൻ തയ്യാറായില്ലെന്നും പൊലീസ് പറഞ്ഞു. വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചെന്നും പൊലീസ് അറിയിച്ചു. മുമ്പ് മോഷണക്കേസിൽ രാഹുൽ അറസ്റ്റിലായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ