മുംബൈ: സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊല കേസില്‍ മുംബൈയിലെ പ്രത്യേക സിബിഐ കോടതി ഇന്ന് വിധി പറയും. 13 വര്‍ഷത്തിന് ശേഷമാണ് കേസിലെ വിധി പറയുന്നത്. സൊഹ്റാബുദ്ദീനേയും ഭാര്യ കൗസര്‍ബിയേയും 2005 നവംബറിലാണ് ഭീകരരെന്ന് ആരോപിച്ച് ഗാന്ധിനഗറിന് സമീപം ഗുജറാത്ത് പൊലീസ് സംഘം വധിക്കുന്നത്. ഇവരുടെ ഡ്രൈവറായിരുന്ന തുള്‍സീറാം പ്രജാപതിയേയും പിന്നീച് വധിച്ചു. ഏറ്റുമുട്ടല്‍ വ്യാജമാണ് എന്നാണ് ആരോപണം. സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊല കേസില്‍, ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷാ പ്രതിയായിരുന്നു. ഈ കേസ് പരിഗണിക്കവേയാണ് ജസ്റ്റിസ് ബിഎച്ച് ലോയ ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നത്.
ഗുജറാത്ത് ബിജെപിയില്‍ നരേന്ദ്ര മോദിയുടെ എതിരാളിയും അന്വേഷണ കമ്മീഷന് മുന്നില്‍ ഗുജറാത്ത് വര്‍ഗീയ കലാപുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കെതിരെ മൊഴി കൊടുത്തയാളുമായ മുന്‍ മന്ത്രി ഹരേന്‍ പാണ്ഡ്യയെ വധിച്ചത് അമിത് ഷായുടെ വിശ്വസ്തനും കേസിലെ പ്രതിയുമായ ഡിജി വന്സാരുടെ ആവശ്യപ്രകാരമാണ് എന്ന് സൊഹ്റാബുദ്ദീന്റെ സുഹൃത്തും കേസിലെ സാക്ഷിയുമായ അസം ഖാന് കോടതിയില്‍ മൊഴി നല്‍കിയിരുന്നു.
വ്യവസായികളെ ഭീഷണിപ്പെടുത്തി പണംതട്ടുന്ന രാഷ്ട്രീയ, പൊലീസ്, അധോലോക റാക്കറ്റിന്റെ ഭാഗമായിരുന്നു സൊഹ്റാബുദ്ദീനും പ്രജാപതിയുമെന്നാണ് സി.ബി.ഐ കണ്ടെത്തൽ. സൊഹ്റാബുദ്ദീനെ മഹാരാഷ്ട്രയിലേക്കുള്ള ബസ്യാത്രക്കിടെ ഭാര്യക്കും പ്രജാപതിക്കും ഒപ്പം പൊലീസ് തട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നീട് 2005 നവംബറിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനെത്തിയ ലശ്കറെ ത്വയ്യിബ ഭീകരനെന്ന് ആരോപിച്ച് സൊഹ്റാബുദ്ദീനെ വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി. കൗസർബിയെ കാണാതായി. 2006 ഡിസംബറിൽ പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെടിയേറ്റു മരിച്ചുവെന്ന വ്യാജേന പ്രജാപതിയെയും കൊലപ്പെടുത്തി.
'അന്ന് ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷാ, ഗുജറാത്ത്, ആന്ധ്ര, രാജസ്ഥാൻ സംസ്ഥാനങ്ങളിൽനിന്നുള്ള ഐ.എ.എസ് ഉദ്യോഗസ്ഥരായ ഡി.ജി. വൻസാര, അഭയ് ചുദാസാമ, എം.എൻ. ദിനേശ്, രാജ്കുമാർ പാണ്ഡ്യൻ തുടങ്ങി 38 പേരായിരുന്നു തുടക്കത്തിൽ കേസിലെ പ്രതികൾ. 2014നുശേഷം മൂന്നു വർഷത്തിനിടെ അമിത് ഷായും ഐ.പി.എസ് ഉദ്യോഗസ്ഥരുമടക്കം 16 പേരെ സി.ബി.ഐ കോടതി കേസിൽനിന്ന് ഒഴിവാക്കി. കോടതിയിൽ വിസ്തരിച്ച 210 പ്രോസിക്യൂഷൻ സാക്ഷികളിൽ പ്രധാനപ്പെട്ട 92 പേർ വിചാരണക്കിടെ കൂറുമാറി. പ്രജാപതിയുടെ അമ്മ, ഭീഷണപ്പെടുത്തി പണം തട്ടുന്ന റാക്കറ്റിനെക്കുറിച്ച് മൊഴി നൽകിയ കെട്ടിടനിർമാതാക്കളായ പട്ടേൽ സഹോദരങ്ങൾ തുടങ്ങി 400ലേറെ സാക്ഷികളെ വിസ്തരിച്ചില്ല. പലരും ഭീഷണിമൂലം കോടതിയിൽ എത്തിയുമില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ