ദേശീയം

ശബരിമലയിലെ സ്ത്രീ പ്രവേശനം: മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കി സുപ്രിം കോടതി ഭരണഘടനാ ബെഞ്ച്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സുപ്രിം കോടതിയിലെ പ്രതിസന്ധിക്കു പരിഹാരമായെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ശബരിമല സ്ത്രീ പ്രവേശനം ഉള്‍പ്പടെ ഉള്ള കേസ്സുകള്‍ പരിഗണിക്കുന്ന ഭരണഘടന ബെഞ്ചിന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര രൂപം നല്‍കി. മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കിയാണ് ചീഫ് ജസ്റ്റിസ് ഭരണഘടനാ ബെഞ്ച് രൂപീകരിച്ചിരിക്കുന്നത്. 

ചീഫ് ജസ്റ്റിസ് നേതൃത്വം നല്‍കുന്ന ബെഞ്ചില്‍ കൊളേജിയത്തിലെ മറ്റ് ജഡ്ജിമാര്‍ ഇല്ല. ജസ്റ്റിസുമാരായ എ കെ സിക്രി, എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരാണ് ബെഞ്ചിലെ അംഗങ്ങള്‍. 

പ്രതിസന്ധിക്കു പരിഹാരമായതായി രാവിലെ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലാണ് അറിയിച്ചത്. കോടതി ചേരും മുമ്പ് ജഡ്ജിമാര്‍ നടത്തിയ അനൗപചാരിക കൂടിക്കാഴ്ചയില്‍ പ്രതിസന്ധി പരിഹരിക്കപ്പെട്ടെന്നായിരുന്നു എജി പറഞ്ഞത്. ഇതിനു പിന്നാലെയാണ് മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കി ഭരണഘടനാ ബെഞ്ച് രൂപീകരിച്ചിരിക്കുന്നത്. 

ശബരിമലയുടെ സ്ത്രീപ്രവേശനം സംബന്ധിച്ച കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് നേരത്തെ നിര്‍ദേശിച്ചത്. പ്രായഭേദമെന്യേ ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

ആചാരാനാനുഷ്ഠാനങ്ങളുടെ ഭാഗമായി ക്ഷേത്രത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാതിരിക്കാന്‍ കഴിയുമോ, ഇതില്‍ ഭരണഘടനാ ലംഘനമുണ്ടോ എന്ന കാര്യം ഭരണഘടനാ ബെഞ്ച് പരിഗണിക്കും. ക്ഷേത്രപ്രവേശന ചട്ടങ്ങള്‍ ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ക്കു വിരുദ്ധമാവുന്നുണ്ടോയെന്ന കാര്യവും ബെഞ്ച് പരിശോധിക്കും. ആചാരത്തിന്റെ പേരില്‍ സ്ത്രീകളെ ക്ഷേത്രപ്രവേശനത്തില്‍നിന്ന് മാറ്റനിര്‍ത്തുന്നതില്‍ ലിംഗവിവേചനമുണ്ടോ എന്നത് ഉള്‍പ്പെടെ അഞ്ചു പരിഗണനാ വിഷയങ്ങളാണ് ഭരണനാ ബെഞ്ചിനു മുന്നില്‍ വരിക.

ഭരണഘടനാ ബെഞ്ച് പരിഗണിക്കേണ്ട വിഷയങ്ങള്‍ എഴുതി നല്‍കാന്‍ കക്ഷികളോടും അമിക്കസ് ക്യൂറിയോടും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ആവശ്യപ്പെട്ടിരുന്നു. കേസ് ഭരണഘടനാ ബെഞ്ചിന് വിടുന്നതിനെ ദേവസ്വം ബോര്‍ഡ് അനുകൂലിച്ചിരുന്നു. ഭരണഘടന നല്‍കുന്ന വ്യക്തിസ്വാതന്ത്ര്യത്തെ ആചാരങ്ങള്‍ക്ക് മറികടക്കാനാകുമോയെന്ന് പരിശോധിക്കണമെന്ന് സംസ്ഥാന സര്‍ക്കാരും ആവശ്യപ്പെട്ടു.

ശബരിമലയില്‍ പ്രായഭേദ്യമെന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷനാണ് സുപ്രീംകോടതിയെ സമീപിച്ചത്. ദേവസ്വം ബോര്‍ഡും വിവിധ ഹിന്ദു സംഘടനകളും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീപ്രവേശനം അനുവദിക്കുന്നത് ആചാരങ്ങള്‍ക്കു വിരുദ്ധമാണെന്ന നിലപാടാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോടതിയില്‍ സ്വീകരിച്ചത്. നേരത്തെ യുഡിഎഫ് സര്‍ക്കാരും ഇതേ നിലപാടായിരുന്നു സ്വീകരിച്ചത്. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്ന പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു.

1965ലെ കേരള പൊതു ഹിന്ദു ആരാധനാലയ (പ്രവേശനാധികാര) ചട്ടത്തിലെ മൂന്ന് (ബി) വകുപ്പുപ്രകാരമാണ് ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത്. ഈ ചട്ടത്തെ ചോദ്യംചെയ്താണ് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു