കൊച്ചി: പേരാമ്പ്രയിലെ നിപ്പ വൈറസ് ബാധിച്ച ആദ്യ രോഗിയുടെ വീടിന് സമീപത്ത് നിന്നും കണ്ടെടുത്ത വവ്വാലുകളില്‍ നിന്നും നിപ്പ വൈറസിന്റെ സാന്നിധ്യം കണ്ടെത്താനാവാത്തതാണ് അധികൃതരെ ആശങ്കയിലാഴ്ത്തുന്നത്.
കീടങ്ങളെ തിന്നുന്ന വവ്വാലുകളെയാണ് ഇവിടെ നിന്നും കണ്ടെത്തിയിരിക്കുന്നതെന്നും പഴങ്ങള്‍ കഴിക്കുന്ന വവ്വാലുകളാണ് നിപ്പയുടെ ഉറവിടങ്ങളെന്നുമുള്ള വാദങ്ങളാണ് ഇപ്പോള്‍ ശക്തമാകുന്നതെങ്കിലും വവ്വാലുകളിലൂടെയാണോ നിപ്പ പടരുന്നത് എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ലെന്നാണ് ലോകാര്യോഗ സംഘടനയുടെ ഇതുമായി ബന്ധപ്പെട്ട പഠനത്തില്‍ പറയുന്നത്.
ബംഗാളിലെ സിലഗുഡിയിലായിരുന്നു രാജ്യത്തെ ആദ്യ നിപ്പ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 2001 ജനുവരി അവസാനത്തോടെയും ഫെബ്രുവരി 14നും ഇടയ്ക്കായിരുന്നു ഇത്. 41 പേരാണ് ഇവിടെ മരിച്ചത്. ഇവിടേയും വവ്വാലുകളെയാണ് ആദ്യം സംശയിച്ചിരുന്നത് എങ്കിലും ഇക്കാര്യത്തില്‍ ഒരു സ്ഥിരീകരണം നടത്താന്‍ സാധിച്ചിരുന്നില്ല.
ഈ സമയം തൊട്ടടുത്ത ബംഗ്ലാദേശില്‍ നിപ്പ വൈറസ് ബാധ പരന്നിരുന്നതിനാല്‍ അവിടെ നിന്നും എത്തിയ ആരെങ്കിലും വഴി ആയിരിക്കാം സിലഗുഡില്‍ ഇത് പടര്‍ന്നതെന്ന നിഗമനമായിരുന്നു അന്ന് ശക്തമായിരുന്നത്. ഇവിടെ നിപ്പ പടര്‍ന്നത് പക്ഷികളിലൂടെയോ മൃഗങ്ങളിലൂടെയോ ആണോ എന്ന് കണ്ടെത്തുന്നതിനുള്ള യാതൊരു പഠനങ്ങളും നടന്നിരുന്നില്ല.
നിപ്പ വൈറസ് ആണെന്ന് കണ്ടെത്തുന്നത് വൈകിയതും മരണ സംഖ്യ ഉയര്‍ത്തി. ജപ്പാന്‍ ജ്വരമാണെന്ന് വിലയിരുത്തിയായിരുന്നു ഇവിടെ ചികിത്സ നല്‍കിയിരുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം ബംഗാളിലെ നാദിയായിലും നിപ്പ വൈറസ് ബാധയുണ്ടായതായും ലോകാരോഗ്യ സംഘടനയുടെ ഇതുമായി ബന്ധപ്പെട്ട രണ്ട് പഠന റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ