ദേശീയം

മഹാസഖ്യ നീക്കം സജീവം ; ചന്ദ്രബാബു നായിഡു ദേവഗൗഡയെ കണ്ടു, കൂടിക്കാഴ്ച തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു : ബിജെപിക്കെതിരെ മഹാസഖ്യം ഊട്ടിയുറപ്പിക്കാനുള്ള നീക്കം ശക്തമാക്കി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ജെഡിഎസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡയുമായി നായിഡു കൂടിക്കാഴ്ച നടത്തി. കര്‍ണാടകയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യം തിളക്കമാര്‍ന്ന വിജയം നേടിയതിന് പിന്നാലെയാണ് നായിഡു ദേവഗൗഡയെ കാണാനെത്തിയത്. 

പത്മനാഭ നഗറിലെ വീട്ടില്‍ നടന്ന കൂടിക്കാഴ്ചയില്‍ ദേവഗൗഡയുടെ മകനും കര്‍ണാടക മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമിയും സംബന്ധിച്ചു. ബിജെപിക്കെതിരെ അടുത്തവര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും മതേതര സഖ്യം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയാണ് നായിഡു ജെഡിഎസ് നേതാക്കളുമായി ചര്‍ച്ച ചെയ്തത്.

കര്‍ണാടകയിലെ വന്‍ വിജയത്തില്‍ ചന്ദ്രബാബു നായിഡു ചൊവ്വാഴ്ച തന്നെ കുമാരസ്വാമിയെ ടെലഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. കര്‍ണാടകയിലെ മൂന്ന് ലോക്‌സഭാ സീറ്റിലേക്കും രണ്ട് അസംബ്ലി സീറ്റിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പില്‍ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യം നാലു സീറ്റുകളും നേടിയിരുന്നു. ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലത്തില്‍ ശിവമോഗ മാത്രമാണ് ബിജെപിക്ക് നേടാനായത്. ഇവിടെ മുന്‍മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ മകനും ബിജെപി സ്ഥാനാര്‍ത്ഥിയുമായ ബി വൈ രാഘവേന്ദ്ര വിജയിച്ചു. 

അതേസമയം ബിജെപി ശക്തിദുര്‍ഗമായ ബെല്ലാരിയില്‍ അടക്കം കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം വമ്പന്‍ വിജയം നേടിയത് യെദ്യൂരപ്പയ്ക്കും സംഘത്തിനും കനത്ത തിരിച്ചടിയായി. 2004 ന് ശേഷം ഇവിടെ ആദ്യമായാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിക്കുന്നത്. ബിജെപി നേതാവ് ബി ശ്രീരാമലുവിന്റെ സഹോദരി ശാന്തയെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉഗ്രപ്പ പരാജയപ്പെടുത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

'അഭിമാനവും സന്തോഷവും സുഹൃത്തേ'; സഞ്ജുവിന് ആശംസകളുമായി ബിജു മേനോന്‍

സല്‍മാന്റെ വീടിന് നേരെ വെടിവയ്പ്പ്: പ്രതികളില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തു

ആടിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി, യുവാവ് ശ്വാസംമുട്ടി മരിച്ചു

'മകൻ സൂപ്പർസ്റ്റാർ, എന്നിട്ടും അച്ഛൻ എറണാകുളം മാർക്കറ്റിൽ ജോലിക്ക് പോവും'