ന്യൂഡൽഹി: ദീപാവലിക്ക് ശേഷം ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് വളരെ മോശം എന്ന നിലയിൽനിന്ന് അതീവ ഗുരുതരം എന്ന തലത്തിലേക്ക് ഉയർന്നെന്ന് സുപ്രിംകോടതി ജഡ്ജി. അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ പ്രഭാതസവാരിക്ക് പോലും പോകാൻ കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോടു ഡൽഹിയിലെ വായൂമലിനീകരണം എത്രമാത്രം രൂക്ഷമാണെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു അദ്ദേഹം.
വീടുകളിൽ നിന്നുപോലും പുറത്തിറങ്ങാനാവാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ജസ്റ്റീസ് അരുണ്‍ മിശ്ര പറഞ്ഞു. ഡല്‍ഹിയില്‍ എന്താണ് സംഭവിക്കുന്നത്? മലിനീകരണത്തിന്റെ തോത് വളരെ കൂടുതലാണ്. നേരത്തേ എഴുന്നേറ്റ് പ്രഭാതസവാരിക്ക് പോവുന്നയാളാണ് ഞാന്‍. പക്ഷെ മലിനീകരണം കാരണം എനിക്ക് അതിന് സാധിക്കുന്നില്ല, അദ്ദേഹം പറഞ്ഞു.
രാജ്യതലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം ഇതേ രീതിയിൽ തുടർന്നാൽ പ്രകൃതിവാതകം ഉപയോഗിക്കാത്ത വാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തുന്നത് ആലോചിക്കുന്നുണ്ടെന്ന് പരിസ്ഥിതി മലിനീകരണ നിയന്ത്രണ അഥോറിറ്റി (ഇപിസിഎ) അറിയിച്ചു. ഇത് സംബന്ധിച്ച് ഡൽഹി, ഹരിയാന, ഉത്തർപ്രദേശ് ചീഫ് സെക്രട്ടറിമാർക്കു കത്തയച്ചിട്ടുണ്ടെന്നും അഥോറിറ്റി വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ